തിരുവനന്തപുരം: വിഷയം ധനകാര്യമായിരുന്നെങ്കിലും ചർച്ച രാഷ്ട്രീയത്തിന്റെ വഴിക്കു നീങ്ങി. പ്രതിപക്ഷമായ യുഡിഎഫ് സഭ ബഹിഷ്കരിച്ചു പോയതിനാൽ ഭരണപക്ഷത്തിന് എന്തും പറയാവുന്ന സ്ഥിതി. ചർച്ച തുടങ്ങി വച്ച വി.എസ്. അച്യുതാനന്ദൻ മുതൽ മറുപടി പറഞ്ഞ ധനമന്ത്രി ഡോ. തോമസ് ഐസക് വരെ ബിജെപിയെയും കോണ്‍ഗ്രസിനെയും യുഡിഎഫിനെയുമെല്ലാം തലങ്ങും വിലങ്ങും വിമർശിച്ചപ്പോൾ ചെറിയൊരു പ്രതിരോധമെങ്കിലും തീർക്കാൻ ആകെയുണ്ടായിരുന്നത് ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ മാത്രം.
ബിജെപിക്കെതിരേ ആയിരുന്നു വി.എസ്. അച്യുതാനന്ദന്റെ കടന്നാക്രമണമത്രയും. കോണ്‍ഗ്രസിനെയും ഇടയ്ക്കൊന്നു തോണ്ടിയെന്നു മാത്രം. ശ്രീകാര്യത്തു കൊലപാതകമുണ്ടായി രണ്ടാം ദിവസം പ്രത്യേക വിമാനം പിടിച്ച് 2,600 കിലോമീറ്റർ യാത്ര ചെയ്തു വന്ന കേന്ദ്രമന്ത്രിജയ്റ്റ്ലിയെ പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച ഗോരഖ്പൂരിൽ കണ്ടില്ലെന്നു വി.എസ്. പറഞ്ഞു. മുക്കാൽ മണിക്കൂർ കൊണ്ട് എത്താവുന്ന സ്ഥലമായിരുന്നു അത്. ഭായിയോം ബഹനോം എന്നു നാഴികയ്ക്കു നാൽപതുവട്ടം വിളിക്കുന്ന പ്രധാനമന്ത്രി മോദിയെയും ആ വഴിക്കു കണ്ടില്ല. നല്ല കഷണ്ടിയുള്ള ആളുടെ തലയും നെറ്റിയും തമ്മിലുള്ള വ്യത്യാസം പോലെ മാത്രമേ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമുള്ളു എന്നാണു വി.എസിന്റെ കണ്ടെത്തൽ. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്നു പറയുന്നതു പോലെ ഇന്നത്തെ കോണ്‍ഗ്രസുകാർ നാളത്തെ ബിജെപിക്കാർ എന്ന സ്ഥിതിയാണത്രെ.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വമ്പൻ വിജയം നേടിയതു ചൂണ്ടിക്കാട്ടിയാണ് എ.എം. ആരിഫ് സർക്കാരിന്റെ ജനപിന്തുണ വർധിക്കുകയാണെന്നു തെളിയിക്കുന്നത്. ആർഎസ്എസുകാരൻ കൊല്ലപ്പെടുമ്പോൾ ഗാന്ധിത്തൊപ്പി ധരിച്ചും ഉണ്ണാവ്രതമിരുന്നും പ്രതിഷേധിക്കുന്ന രമേശ് ചെന്നിത്തലയെ ഇപ്പുറത്തുള്ളവർ കൊല്ലപ്പെടുമ്പോൾ കാണാറില്ലെന്നും ആരിഫ് കുറ്റപ്പെടുത്തി.
കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന ആവശ്യത്തോട് ആരിഫിനു തീരെ മതിപ്പില്ല. അങ്ങനെയായിരുന്നെങ്കിൽ മുൻ യുഡിഎഫ് സർക്കാർ പതിനായിരം തവണ രാജിവയ്ക്കേണ്ടി വരുമായിരുന്നല്ലോ എന്നാണ് ആരിഫിന്റെ ന്യായം. അന്നു പറഞ്ഞ ന്യായം എന്തായിരുന്നു എന്നു ചിന്തിച്ച് ആരിഫിന് ഇന്നു തല പുകയ്ക്കേണ്ട കാര്യമില്ലല്ലോ.
നരേന്ദ്ര മോദിയും അമിത് ഷായും ഫാസിസ്റ്റുകളാണെന്നു പറഞ്ഞതിൽ ഒതുക്കിയില്ല കെ. രാജൻ. അവരെ ഹിറ്റ്ലറും മുസോളിനിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. അവരുടെ അന്ത്യത്തേക്കുറിച്ചോർക്കുമ്പോൾ മാത്രമാണ് രാജന് അൽപമെങ്കിലും ആശ്വാസം.
എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കു വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് ഐഷ പോറ്റി ഇതു പാവപ്പെട്ടവരുടെ സർക്കാരാണെന്നു സ്ഥാപിച്ചത്. ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ പരാമർശങ്ങളിലെ അസ്വസ്ഥതയാണ് എസ്. ശർമ കോടതിയുടെ പേരെടുത്തു പറയാതെ പറഞ്ഞുവച്ചത്. എക്സിക്യൂട്ടീവ് ആയാലും ജുഡീഷറി ആയാലും ജനങ്ങൾക്കു മുകളിലല്ലെന്നാണു ശർമ പറഞ്ഞത്. ട്രംപിന്റെയും ക്യൂബയുടെയുമെല്ലാം കഥ പറഞ്ഞ ശർമ, ത്രിപുരയെ ബിജെപി കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി. ലോകം വലത്തോട്ട്, ഇന്ത്യ വലത്തോട്ട്, ത്രിപുരയും കേരളവും ഇടത്തോട്ട്.. ഇതായിരുന്നു ശർമയ്ക്കു പറയാനുള്ളത്.
സ്ഥാപിത താൽപര്യക്കാർക്കു വേണ്ടി സർക്കാർ പ്രവർത്തിക്കുന്നു എന്ന കോടതിയുടെ അഭിപ്രായം തന്നെയാണു നിഷ്പക്ഷമതികൾക്കുമുള്ളതെന്ന് ഒ. രാജഗോപാൽ പറഞ്ഞു. പോലീസിനെ സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വ്യാപകമായി ഉപയോഗിക്കുകയാണെന്നും രാജഗോപാൽ കുറ്റപ്പെടുത്തി.
ഉപധനാഭ്യർഥനാ ചർച്ചയിൽ ധനകാര്യത്തേക്കുറിച്ചു സംസാരിച്ചതു കെ.എം. മാണി മാത്രമായിരുന്നു. റവന്യു കമ്മിയുടെയും ധനകമ്മിയുടെയും താരതമ്യ കണക്കുകൾ നിരത്തി ഇടതുസർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് മോശമാണെന്നു വരുത്തി തീർക്കാനായിരുന്നു മാണി ശ്രമിച്ചത്. എന്നാൽ, തങ്ങളുടെ ധനകാര്യ മാനേജ്മെന്റിൽ എന്തെങ്കിലും തകരാർ പറയാനുണ്ടെങ്കിൽ അതു മുൻ സർക്കാർ വരുത്തി വച്ച കെടുതികൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ല എന്നതു മാത്രമാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി.
കാർഷിക മേഖലയിലെ പ്രതിസന്ധി ഉയർത്തി കെ.എം. മാണി ശൂന്യവേളയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം ഭരണപക്ഷവും മാണിയും തമ്മിലുള്ള വാക്പോരിനിടയാക്കി. കാർഷികവിളകളുടെ വിലയിടിയുമ്പോൾ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു മാണിയുടെ ആക്ഷേപം. ഈ കെടുതികൾക്കെല്ലാം കാരണക്കാരായ കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കു പോലും മാണി ഉരിയാടാത്തതിലായിരുന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനു പരാതി. താൻ കേരള നിയമസഭയിൽ സംസ്ഥാന സർക്കാരിനോടാണ് അടിയന്തരപ്രമേയത്തിലൂടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു മാണിയുടെ മറുപടി.
കേന്ദ്ര സർക്കാരിലേക്കു സർവകക്ഷി നിവേദക സംഘം പോകണമെന്ന ആവശ്യത്തോട് പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനു വലിയ യോജിപ്പില്ല. ഇതിലും വലിയ ആവശ്യത്തിനു സർവകക്ഷിസംഘത്തെ കാണാൻ അനുമതി ലഭിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കെ.കെ. ശൈലജയ്ക്കെതിരെയുള്ള പ്രതിഷേധം ഇന്നലെയും പ്രതിപക്ഷം തുടർന്നു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷാംഗങ്ങൾ ബാനറുമായി പ്രതിപക്ഷനിരയുടെ മുന്നിലെത്തി ഇരിപ്പുറപ്പിച്ചു. മുദ്രാവാക്യങ്ങളുമായി അവർ അവിടെ തുടർന്നു. ശൂന്യവേളയിലേക്കു കടന്നപ്പോൾ തങ്ങൾ സഭാനടപടികൾ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. തുടർന്നു പ്രതിപക്ഷം സഭാകവാടത്തിൽ സത്യഗ്രഹമിരിക്കുന്നവർക്കൊപ്പം കൂടി.
ഉപധനാഭ്യർഥനകൾ പാസാക്കിയ ശേഷം സഭ കേരള മാരിടൈം ബോർഡ് ബില്ലും പാസാക്കിയാണു പിരിഞ്ഞത്. ഇന്നു നിയമസഭാ സമ്മേളനം അവസാനിക്കും.
സാബു ജോണ്‍
വിഷയം ധനകാര്യം; ചർച്ച രാഷ്ട്രീയം
12:19 AM Aug 24, 2017 | Deepika.com