കൊച്ചി: അടിയന്തരപ്രാധാന്യമുള്ള ഘട്ടങ്ങളിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ട്രാഫിക് സിഗ്നലുകളിൽ കാത്തുകിടന്ന് സമയനഷ്ടം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പരിഹാരമാർഗവുമായി യുവസംഘം.
ട്രാഫിറ്റൈസർ ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ് സംരംഭത്തിലൂടെ പുത്തൻ സാങ്കേതികവിദ്യ എം. മുഹമ്മദ് ജാസിം, മുഹമ്മദ് സാദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്. രാജഗിരിയിലെ എംടെക് പൂർവ വിദ്യാർഥികളായ ഇരുവരുടെയും കൂടെ സുഹൃത്തുക്കളായ ഹുസൈൻ അൻസാരി, അഭിനഭ് തോമസ് എന്നിവരും ചേർന്നതോടെ മികച്ച ഒരു ആശയമാണ് യാഥാർഥ്യമായത്.
ഒരേ സമയം അടിയന്തരമായി കടന്നുപോകേണ്ട ഒന്നിൽ കൂടുതൽ വാഹനങ്ങൾ സിഗ്നലിൽ എത്തുന്പോൾ ഏതു വാഹനത്തിനാണോ ആദ്യം മുൻഗണന ലഭിക്കേണ്ടതെന്നു മനസിലാക്കാൻ സാധിക്കുമെന്നും ഇതനുസരിച്ച് വേഗം കടത്തിവിടാൻ സാധിക്കുമെന്നും മുഹമ്മദ് സാദിഖ് പത്രസമ്മേളനത്തിൽ പറഞ്ഞു. വാഹനം സിഗ്നലിൽ എത്തുന്പോൾ പച്ച സിഗ്നൽ നൽകേണ്ട ദൂരം ഓരോ വശങ്ങളിലും വ്യത്യസ്തമായി ക്രമീകരിക്കാനും സമയാനുസൃതമായി മാറ്റാനും കഴിയും. മുൻഗണനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ഒരേ സമയം ഒന്നിലധികം വാഹനങ്ങൾ വന്നാലും പ്രശ്നമില്ലെന്നും എം. മുഹമ്മദ് ജാസിം പറഞ്ഞു. പദ്ധതി ഗുണകരമെന്നു മനസിലായതോടെ വിദ്യാർഥികൾക്കു പിന്തുണയുമായി ദി ഇൻഡസ് എന്റർപ്രെണേഴ്സും (ടിഐഇ) സഹായത്തിനെത്തി.
ഏപ്രിൽ 17 മുതൽ കാക്കനാട് ട്രാഫിക് ജംഗ്ഷൻ അടക്കം അഞ്ചു ജംഗ്ഷനുകളിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ആംബുലൻസുകളിലാണു ഘടിപ്പിച്ചിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പൽ കോ-ഓപ്പറേറ്റീവ് ആശുപത്രിയാണ് ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത്.
ആംബുലൻസുകൾക്കു സിഗ്നലുകളിൽ പുതു സംവിധാനം ഒരുക്കി യുവസംഘം
12:15 AM Aug 24, 2017 | Deepika.com