ആലപ്പുഴ: നിരോധിത നോട്ടുകളുമായി കായംകുളത്തു അഞ്ചുപേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നു കെ.സി. വേണുഗോപാൽ എംപി. നിരോധിച്ച എട്ടു കോടിയുടെ നോട്ടുകളാണു സംഘത്തിൽനിന്നു പോലീസ് പിടിച്ചെടുത്തത്.
നോട്ടു കൈമാറ്റ ശൃംഖലയിൽ അന്തർസംസ്ഥാന സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു വിവരം ലഭിച്ചിട്ടും അന്വേഷണസംഘം ഗൗരവമായി കാണുന്നില്ല. ഇത്രയധികം നിരോധിച്ച നോട്ടുകൾ കൈമാറ്റം ചെയ്യുന്ന സംഭവം ആലപ്പുഴയിൽതന്നെ രണ്ടാമത്തേതാണ്. ഒരു മാസം മുന്പ് ചേർത്തലയിൽ സമാന സംഭവം ഉണ്ടായിട്ടും അന്വേഷണം എങ്ങും എത്തിയില്ല. നിരോധിത നോട്ടുകൾ മാറിയെടുക്കാനുള്ള അവസാന അവസരവും മാസങ്ങൾക്കു മുന്പ് അവസാനിച്ച സഹചര്യത്തിൽ എന്തിനാണ് ഈ കൈമാറ്റമെന്നത് ഉത്തരമില്ലാത്ത ചോദ്യമായി തള്ളിക്കളയാനാവില്ല. കായംകുളത്തു നോട്ടുകെട്ടുകളുമായി അഞ്ചു പേരെ പിടികൂടി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ല. കറൻസിയുമായി ബന്ധപ്പെട്ട രാജ്യസുരക്ഷയെവരെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ സംഭവങ്ങളെ ഗൗരവമായി കാണണമെന്നും സാന്പത്തിക വിഭാഗങ്ങൾക്കുപരിയായി കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര, ധനകാര്യ മന്ത്രിമാർക്കു കത്തയച്ചതായും എംപി അറിയിച്ചു.
നിരോധിത നോട്ട്: അന്വേഷണം കേന്ദ്ര ഏജൻസിക്കു കൈമാറണമെന്ന് എംപി
12:15 AM Aug 24, 2017 | Deepika.com