കുമരകം: തെങ്ങിൽ കയറി ചെത്തുകള്ള് അകത്താക്കി പൂസാകുന്ന കുരങ്ങൻ നാട്ടുകാരെ വെള്ളംകുടിപ്പിക്കുന്നു.
കുമരകം ബോട്ടുജെട്ടിയിലും പരിസരത്തുമാണ് രണ്ടു മൂന്നു ദിവസമായി വാനരമദ്യപൻ വിലസുന്നത്. രണ്ടു മൂന്നു ദിവസംകൊണ്ട് ചെത്തുകാർക്ക് വൻ നഷ്ടമാണ് ഈ കുടിയൻ വരുത്തിവച്ചിരിക്കുന്നത്. പൂസായിക്കഴിഞ്ഞാൽപ്പിന്നെ നാട്ടുകാർക്കാണ് കിടക്കപ്പൊറുതി ഇല്ലാത്തത്. അതേസമയം, ആരാന്റമ്മയ്ക്കു ഭ്രാന്തുവന്നാൽ കാണാൻ രസം എന്നു പറഞ്ഞതുപോലെ ജെട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് വാനരന്റെ വിക്രിയകൾ കൗതുകകരവും ആഹ്ലാദകരവുമായിരിക്കുകയാണ്.
സമീപത്തെ പുരയിടത്തിലുള്ള തെങ്ങുകളിൽ ചെത്തിക്കൊണ്ടിരിക്കുന്ന ചെത്തുകാരാണ് കുരങ്ങനെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നത്. ചുട്ടയിൽനിന്ന് ഊറിവരുന്ന കളള് ശേഖരിക്കാൻ വച്ചിരിക്കുന്ന കുടത്തിൽനിന്നു കള്ള് ഊറ്റിക്കുടിക്കുന്നു എന്നതു മാത്രമല്ല, കുടിയും കഴിഞ്ഞ് കുടം എറിഞ്ഞുപൊട്ടിക്കലാണ് ആശാന്റെ ഹോബി.
മാട്ടം പൊട്ടുന്നതോടെ പിന്നീടുവരുന്ന കള്ള് തെങ്ങിന്റെ കൂന്പിൽ വീഴുന്നു. ഇത് തെങ്ങിന്റെ നാശത്തിനും ഇടയാക്കും.
നിരവധി മൺകുടം പൊട്ടിച്ചതോടെ കള്ളു ശേഖരിക്കാൻ ചെത്തുകാർ പ്ലാസ്റ്റിക് ജാർ വച്ചെങ്കിലും കളി തന്നോടു വേണ്ട എന്ന മട്ടിൽ ജാർ കെട്ടഴിച്ചെടുത്തു കള്ളു കുടിച്ചശേഷം ദൂരത്തേക്ക് എറിഞ്ഞുകളയുകയാണിപ്പോൾ കക്ഷി. സമീപ വീടുകളിലെ ചക്ക മുതൽ വാഴക്കുലവരെ പലതും വാനരൻ മോഷ്ടി ക്കുകയാണെന്നു നാട്ടുകാർ പറയുന്നു. കുമരകം ബോട്ടുദുരന്തസ്മാരകത്തിന്റെ മുകളിലാണു വാനരന്റെ താവളം.
നാട്ടുകാർക്കും കച്ചവടക്കാർക്കും ഏറെ ശല്യമായതോടെ വിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും വാനരൻ പോകാൻ തയാറായിട്ടില്ല.
ബോട്ടുജെട്ടി തോടിനു വടക്കേക്കരയിൽ ഒരു വർഷംമുന്പ് നാട്ടുകാർക്കു ശല്യംചെയ്തിരുന്ന കുരങ്ങനെ വനംവകുപ്പ് കെണിവച്ചു കൂട്ടിലാക്കിയതുപോലെ ഈ കുരങ്ങനെ പിടികൂടി നാടുകടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെത്തുകള്ള് ഊറ്റിക്കുടിച്ചു പൂസായി കുരങ്ങൻ
01:12 AM Aug 23, 2017 | Deepika.com