കൽപ്പറ്റ: സംസ്ഥാന ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നീതിനിഷേധം നേരിട്ടതായി നിയമസഭയിൽ പറഞ്ഞ മന്ത്രി കെ.കെ. ശൈലജ കൊട്ടിയൂർ സംഭവത്തിൽ തങ്ങൾക്കു സ്വാഭാവികനീതി നിഷേധിച്ച വ്യക്തിയാണെന്നു വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകവും അംഗമായിരുന്ന ഡോ. സിസ്റ്റർ ബെറ്റി ജോസും.
ബാലാവകാശ കമ്മീഷൻ അംഗമായി വയനാട് സിബ്ല്യുസി മെംബറായിരുന്ന സിപിഎം നേതാവ് ടി.ബി. സുരേഷിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. സിഡബ്ല്യുസി അംഗങ്ങളായിരുന്നവരിൽ രണ്ടു പേർ വിവേചനം നേരിടുകയാണെന്നും ഫാ. തേരകവും സിസ്റ്റർ ബെറ്റിയും പറഞ്ഞു.
സിഡബ്ല്യുസിയിൽനിന്നു സർക്കാർ തങ്ങളെ പുറത്താക്കുകയാണുണ്ടായത്. മന്ത്രി ശൈലജ ആവശ്യപ്പെടുന്ന സ്വാഭാവികനീതി അവർതന്നെ തങ്ങൾക്കു നിഷേധിച്ചതാണ്. സിഡബ്ല്യുസിയിൽനിന്നു പുറത്താക്കിയതായുള്ള ഉത്തരവ് ഇന്നോളം ലഭിച്ചിട്ടില്ല. എന്താണു ചെയ്ത തെറ്റെന്ന് ഇപ്പോഴും അറിയില്ല. ഇതേക്കുറിച്ച് ഉത്തരവാദപ്പെട്ട ആരും ഇന്നോളം ചോദിച്ചിട്ടില്ല. അധികാര ദുർവിനിയോഗം നടത്തിയെന്നു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ തങ്ങളെ പുറത്താക്കുന്നുവെന്നാണു സർക്കാർ ഉത്തരവ്. കമ്മിറ്റി അംഗങ്ങളിൽ അലംഭാവം കാട്ടിയ മറ്റു മൂന്നു പേരെ അന്വേഷണം കഴിയുന്നതുവരെ കർത്തവ്യനിർവഹണത്തിൽനിന്നു മാറ്റിനിർത്തുന്നതായും 2017 മാർച്ച് ആറിലെ സർക്കാർ ഉത്തരവിലുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം സാമൂഹികനീതി വകുപ്പിനോട് ആവശ്യപ്പെട്ടപ്പോൾ ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്. റിപ്പോർട്ടിന്റെ പകർപ്പ് എവിടെ കിട്ടുമെന്നും വ്യക്തമാക്കിയില്ല. സർക്കാർ ഉത്തരവിന് ആധാരമായ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ ആധികാരികത സംബന്ധിച്ചു സംശയമുണ്ട്. നേരത്തേയെടുത്ത രാഷ്ട്രീയ നിലപാടുകളോ ചോദിക്കാൻ ആരും വരില്ലെന്ന ചിന്താഗതിയോ ആണ് തങ്ങൾക്കെതിരായ നടപടിക്കു പിന്നിലെന്നാണു കരുതുന്നത്.
ലോകത്തെവിടെയും പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരെയും അവർ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്നു പുറത്താക്കിയതായി കേട്ടിട്ടില്ല. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പദവിയിൽനിന്നു തത്കാലത്തേക്കു മാറ്റി നിർത്തുന്നതാണു രീതി. പുറത്താക്കുകയെന്നത് അന്തിമവും വ്യക്തവുമായ നടപടിയാണ്. സ്വാഭാവിക നീതിയുടെ നിഷേധമാണു നേരിടേണ്ടിവന്നത്. ഇതിനെ ഹൈക്കോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്.
ബാലാവകാശ കമ്മീഷൻ നിയമന വിവാദത്തിൽ ഉൾപ്പെട്ട സുരേഷ് വയനാട് ചൈൽഡ് വെൽഫെയർ സൊസൈറ്റിയിൽ രണ്ടു ടേമിൽ അംഗമായിരുന്നു. സുരേഷിന്റെ നിയമനത്തിൽ സ്വജനപക്ഷപാതം നടന്നുവെന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതിയുടെ പരാമർശം വ്യക്തമാക്കുന്നത്. ബാലാവകാശ കമ്മീഷൻ അംഗമാകുന്നതിൽ സുരേഷിനുള്ള യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ചു പഠിച്ചിട്ടില്ല. സിഡബ്ല്യുസി അംഗമെന്ന നിലയിൽ അദ്ദേഹം മാന്യമായി പ്രവർത്തിച്ചിട്ടുണ്ട്.
അഞ്ചു പേരാണ് വയനാട് സിഡബ്ല്യുസിയിൽ ഉണ്ടായിരുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ കർത്തവ്യനിർവഹണത്തിൽനിന്നു മാറ്റിനിർത്തിയ മൂന്നു പേരിൽ ഒരാളാണ് സുരേഷ്. ഇദ്ദേഹത്തെ നിർദോഷിയായി കണക്കാക്കിയാണു ബാലാവകാശ കമ്മീഷൻ അംഗമായി നിയമിച്ചത്. മറ്റു രണ്ടുപേരും ഇപ്പോഴും പുറത്തുനിൽക്കുകയാണ്. ഇത് വിവേചനവും ഇന്ത്യൻ ഭരണഘടന അനുവദിക്കാത്തതുമാണ്.
കൊട്ടിയൂർ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾക്കെതിരായ ഒരു തെളിവും ഇല്ല. നിയമപരമായ എല്ലാ കാര്യങ്ങളും സിഡബ്ല്യുസി ചെയ്തിട്ടുണ്ടെന്നാണു മുൻകൂർ ജാമ്യം അനുവദിച്ച് മാർച്ച് 17നു ഹൈക്കോടതി പുറപ്പടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്- ഫാ. തേരകവും സിസ്റ്റർ ബെറ്റിയും പറഞ്ഞു.
ബാലാവകാശ കമ്മീഷൻ: മന്ത്രി ശൈലജ നീതി നിഷേധിച്ചെന്നു സിഡബ്ല്യുസി മുൻ ചെയർമാനും അംഗവും
01:04 AM Aug 23, 2017 | Deepika.com