കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം ഇന്നു നടക്കും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായതോടെ പ്രോസിക്യൂഷൻ വാദത്തിനായി സിംഗിൾ ബെഞ്ച് ഹർജി ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ജനപ്രിയതാരത്തെ ക്രിമിനൽ കേസിലെ പ്രതിയുടെ കുന്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്നു ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു നടപടികൾ. കേസിനു പിന്നിൽ ആസൂത്രിതനീക്കമുണ്ടായിരുന്നു. ശ്രീകുമാർ മേനോനെക്കുറിച്ചു ചോദിച്ചറിയാനെന്നു പറഞ്ഞാണു ദിലീപിനെ പോലീസ് വിളിച്ചുവരുത്തിയത്.
പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്തിനാണ് അറസ്റ്റെന്ന് ഇപ്പോഴും വ്യക്തമല്ല. പൊതുജനവികാരം ദിലീപിനെതിരാക്കാൻ പോലീസ് ബോധപൂർവം സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കി പ്രചരിപ്പിച്ചു. ഒരു കള്ളന്റെ കുന്പസാരം കണക്കിലെടുത്തു പോലീസ് അദ്ദേഹത്തെ കുരിശിലേറ്റുകയാണ്. നടിയെ ആക്രമിച്ച കേസിൽ പോലീസ് ഇതുവരെ ഒൻപത് ഫോണുകളും 11 സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിനുശേഷം പൾസർ സുനി പോയിടത്തെല്ലാം ഓരോ ഫോണ് ഉപേക്ഷിച്ചിട്ടുണ്ട്. വളരെച്ചെറുപ്പം മുതൽതന്നെ ക്രിമിനൽ കേസിൽ പ്രതിയാണു സുനി. ഇയാൾക്കെതിരേ വിവിധ സ്ഥലങ്ങളിലായി 26 കേസുകൾ നിലവിലുണ്ട്. ഈ ക്രിമിനലിന്റെ മൊഴിയുടെ പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പൾസർ ജയിലിൽനിന്നെഴുതിയെന്നു പറയുന്ന കത്ത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്.
ഏപ്രിൽ 18ന് അപ്പുണ്ണിയെ ഫോണിൽ വിളിച്ചപ്പോൾ സുനി രണ്ടു കോടി രൂപ ചോദിച്ചുവെന്നാണ് പരാതിയിൽ എഴുതിയത്. എന്നാൽ ഒന്നരക്കോടി ദിലീപ് വാഗ്ദാനം ചെയ്തെന്ന തരത്തിലാണ് പോലീസ് കണക്കുണ്ടാക്കിയത്.
ദിലീപിന് കേസിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടായിരുന്നെങ്കിൽ ഈ പണം നൽകി കേസ് ഒതുക്കുമായിരുന്നില്ലേ? കേസിലെ സാക്ഷിയായ രമ്യാ നന്പീശന് ആക്രമണത്തിന് ഇരയായ നടിയുമായി അടുത്തബന്ധമുണ്ട്.
ആക്രമണത്തിനു പിന്നിൽ ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നൽകിയെങ്കിലും പോലീസ് ഇതന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്നുപോലും ചോദിച്ചില്ല. തന്നോടു ശത്രുതയുള്ള ലിബർട്ടി ബഷീറോ ശ്രീകുമാർ മേനോനോ ആകാം ആസൂത്രിതമായ ഈ കേസിനു പിന്നിലെന്നു വിശ്വസിക്കുന്നു. പക്ഷേ ഇവരാണു ചെയ്തതെന്നു പറയുന്നില്ല. കേസിൽ അന്വേഷണം നടത്തുന്ന എഡിജിപി സന്ധ്യക്ക് അന്വേഷണത്തിന്റെ മേൽനോട്ടമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അവർ അന്വേഷണസംഘത്തലവൻ ദിനേന്ദ്ര കശ്യപിനെ അന്വേഷണത്തിൽ ഇടപെടുത്തിയില്ല. ദിലീപിനെതിരേ ഭൂമി കൈയേറ്റം, ഹവാല തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ഇതിലൊന്നും കഴന്പില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
കെട്ടിച്ചമച്ച വ്യാജവാർത്തകളാണു പ്രചരിക്കുന്നത്. കാരവാനുള്ള ദിലീപ് ഇതിനു പുറത്തിറങ്ങിനിന്നു ഗൂഢാലോചന നടത്തുന്നത് എന്തിനാണ്? പൾസർ സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിലുണ്ടായിരുന്നു എന്നതിന് ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് അർഥമില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം ഇന്ന്
01:04 AM Aug 23, 2017 | Deepika.com