കോഴിക്കോട്: ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളും നികുതിയുടെ പേരില്‍ ഉപയോക്താക്കളെ പിഴിയുന്നതായി ആക്ഷേപം. ജിഎസ്ടി നന്പറെന്ന പേരിൽ ചില സ്ഥാപനങ്ങളുടെ വിൽപ്പന ബില്ലിൽ നന്പർ ചേർത്ത് നികുതി പിരിക്കുകയും അത് സർക്കാരിലേക്ക് അടയ്ക്കാതിരിക്കുകയും ചെയ്യുന്നതിനെതിരേ ഉപഭോക്തൃ സംഘടനകൾ രംഗത്തെത്തി.
ജിഎസ്ടിയിലെ വ്യാജന്മാരെ കണ്ടെത്താനുള്ള സംവിധാനത്തെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് അറിവില്ലാത്തതാണു കബളിപ്പിക്കലിനു കാരണം. ചരക്കുസേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കു ജിഎസ്ടി നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ പതിച്ച ബില്ലാണു നല്‍കേണ്ടത്.
എന്നാല്‍, ജിഎസ്ടി നമ്പര്‍ ഇല്ലാത്തവരും ജിഎസ്ടി നികുതി നിരക്ക് ഈടാക്കുന്നതായാണു പരാതി. പല വ്യാപാരികളും ഉപേയാക്താക്കള്‍ ചോദിച്ചാല്‍ മാത്രമേ ജിഎസ്ടി പതിച്ച ബില്ലു നല്കാന് പോലും തയാറാകുന്നുള്ളൂ. ഈ രീതിയില്‍ ജിഎസ്ടി ഈടാക്കുന്ന പ്രമുഖ റസ്റ്ററന്റുകള്‍ സംസ്ഥാനത്തുണ്ടെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതിനൊപ്പം വ്യാജ ജിഎസ്ടി നമ്പര്‍ ഉണ്ടാക്കി കബളിപ്പിക്കുന്നവരും ഉണ്ട്. ജിഎസ്ടി പ്രകാരം വില കൂടുന്ന സാധനങ്ങളാണിവര് ഇങ്ങനെ വില്‍ക്കുന്നത്. gst.gov.in എന്ന വെബ്സൈറ്റ് വഴി വ്യാജ നമ്പര്‍ കണ്ടെത്താന്‍ കഴിയും.
എന്നാല്‍, ഇതിന് ആരും മുതിരാറില്ല. എസി, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണു ജിഎസ്ടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നത്. നല്ല കച്ചവടമുള്ള ചില ഹോട്ടലുടമകളും ജിഎസ്ടിയുടെ പേരിൽ ജനത്തെ പിഴിയുന്നുണ്ട്. ഇവര്‍ തരുന്ന ബില്ലില്‍ ജിഎസ്ടി എന്നു രേഖപ്പെടുത്തിയിരിക്കും . എന്നാല്‍, ഈ ഹോട്ടലുടമകള്‍ ജിഎസ്ടി ഈടാക്കുന്നതിന് അര്‍ഹരാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
നിലവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 65 ശതമാനം വ്യാപാരികള്‍ മാത്രമേ ജിഎസ്ടിയില്‍ രജിസ്റ്റര്ചെയ്തിട്ടുള്ളൂ. രജിസ്റ്റര്‍ ചെയ്യാതെ കച്ചവടം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ജിഎസ്ടി നമ്പര്‍ നല്‍കുന്നതിനൊപ്പം തന്നെ പ്രിന്റ് ചെയ്തു തരുന്ന ബില്ലുകളില്‍ സംശയനിവാരണം നടത്തുന്നതിനുള്ള ഫോണ്‍ നമ്പര്‍കൂടി വയ്ക്കണമെന്ന ആവശ്യമാണ് ഉപയോക്താക്കള്‍ മുന്നോട്ടു വയ്ക്കുന്നത്.
സംശയമുണ്ടെങ്കിൽ വിളിക്കാം
ലഭിക്കുന്ന ബില്ലിന്റെ കാര്യത്തിലോ ജിഎസ്ടി രജിസ്ട്രേഷൻ സംബന്ധിച്ചോ സംശയം തോന്നുന്ന സന്ദര്‍ഭത്തില്‍ 0120-4888999,011-23370115 എന്നീ നമ്പറുകളില്‍ വിളിച്ചു നിവാരണം നടത്താം. helpdesk @gst. gov.in എന്ന ഇമെയിലിൽ ജിഎസ്ടി സംബന്ധിച്ച പരാതികൾ അയയ്ക്കാം.
ജിഎസ്ടിയില്‍ ‘വ്യാജ നമ്പറു’കാരും
01:04 AM Aug 23, 2017 | Deepika.com