തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശൂന്യവേളയിൽ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ അംഗങ്ങളും സീറ്റിലുണ്ടായിരുന്ന ഭരണപക്ഷ അംഗങ്ങളും തമ്മിൽ പോർവിളിയുമുയർത്തി.
നിയമസഭയ്ക്കുള്ളിലെ പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാത്തതിൽ പ്രതിഷേധിച്ചു നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന നടപടികൾ കുളമാക്കിയ സർക്കാർ നടപടിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് അടിയന്തര പ്രമേയ അവതരണത്തിനു കോണ്ഗ്രസിലെ വി.ഡി. സതീശൻ നോട്ടീസ് നൽകിയത്. പലതവണ സഭ ചർച്ച ചെയ്തിട്ടുള്ളതും കോടതിയുടെ പരിഗണനയിലുള്ളതുമായ വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് ആശാസ്യമല്ലെന്നു പറഞ്ഞ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എന്നാലും നോട്ടീസ് നൽകിയ സാഹചര്യത്തിൽ വീണ്ടും അവതരണത്തിന് അവസരം നൽകുകയാണെന്ന് അറിയിച്ചു. തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ ആമുഖപ്രസംഗത്തിനു ക്ഷണിച്ചു. പ്രസംഗിക്കാൻ മന്ത്രി എഴുന്നേറ്റതോടെ പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കി നടുത്തളത്തിലിറങ്ങി.
ആരോഗ്യ മന്ത്രിയുടെ കെടുകാര്യസ്ഥതയുമായി ബന്ധപ്പെട്ട നോട്ടീസിന് അവർ തന്നെ മറുപടി പറയുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീൻ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നൽകിയ നോട്ടീസിനു മുഖ്യമന്ത്രിയാണു മറുപടി നൽകിയതെന്നും രമേശ് പറഞ്ഞു. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാരിനുവേണ്ടി ആരു മറുപടി പറയണമെന്നു ചെയറിനു നിർദേശിക്കാനാകില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സർക്കാരിനുവേണ്ടി ആരാണു മറുപടി പറയുന്നതെന്നു സ്പീക്കർ ഭരണപക്ഷത്തോടു ചോദിച്ചു. ആരോഗ്യമന്ത്രി മറുപടി പറയുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി നൽകിയതു മന്ത്രി രാജിവയ്ക്കണമെന്ന നോട്ടീസിനായിരുന്നുവെന്നും, മന്ത്രി എ.കെ. ബാലൻ സ്പീക്കറെ അറിയിച്ചു. ഇന്നലെ നൽകിയ നോട്ടീസ് സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ നടപടിക്രമങ്ങൾ പാളിയതുമായി ബന്ധപ്പെട്ടായതിനാൽ വകുപ്പു മന്ത്രി മറുപടി നൽകുമെന്നും ബാലൻ പറഞ്ഞു.
തുടർന്നു ഹ്രസ്വ പ്രസംഗം നടത്താൻ ആരോഗ്യമന്ത്രിയെ സ്പീക്കർ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ ബഹളം ഉച്ചസ്ഥായിയിലായി. പ്രതിപക്ഷം ബാനർ ഉപയോഗിച്ചു സ്പീക്കറുടെ മുഖം മറച്ചു. തുടർന്നു ബാനർ മാറ്റാൻ ഭരണപക്ഷത്തെ പി.കെ. ശശി പ്രതിപക്ഷത്തോടു കൈ ചൂണ്ടി ആവശ്യപ്പെട്ടു. ഇതോടെ ശശിക്കെതിരേ പ്രതിപക്ഷ അംഗങ്ങളായ വി.ടി. ബലറാം അടക്കമുള്ളവർ തിരിഞ്ഞു. ഇതോടെ പി.കെ. ശശിക്കൊപ്പം, എ.എൻ. ഷംസീർ അടക്കമുള്ള ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ ഇരുഭാഗത്തുനിന്നും പോർവിളികൾ മുഴങ്ങി. എന്നാൽ, ഭരണ പക്ഷം ഇരിക്കാൻ സ്പീക്കറുടെ നിർദേശം വന്നതോടെ ബഹളം ശമിക്കുകയായിരുന്നു.
സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി നിർദേശാനുസരണമുള്ള നടപടികളാണു സർക്കാർ സ്വീകരിച്ചതെന്നു തുടർന്നു പ്രസംഗിച്ച മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ മാസം 31നകം മുഴുവൻ അലോട്ട്മെന്റും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ വി.ഡി. സതീശനെ ക്ഷണിച്ചെങ്കിലും നടുത്തളത്തിൽ പ്രതിഷേധിച്ചു നിന്ന സതീശൻ പ്രസംഗിച്ചില്ല.
പിന്നീടു പ്രതിപക്ഷ നേതാവിനെ സ്പീക്കർ ക്ഷണിച്ചെങ്കിലും സീറ്റിലുണ്ടായിട്ടും രമേശ് ചെന്നിത്തലയും എഴുന്നേറ്റില്ല. ഇതോടെ അടുത്ത നടപടിക്രമമായ ശ്രദ്ധക്ഷണിക്കൽ നടപടിയിലേക്കു സ്പീക്കർ കടന്നു.
നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ചാണ് സഭയിൽനിന്ന് ഇറങ്ങിപ്പോയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീടു പത്രസമ്മേളനത്തിൽ അറിയിച്ചു.
വിഷയത്തിൽ അഞ്ചു തവണ ആരോഗ്യമന്ത്രി മറുപടി പറഞ്ഞിട്ടും ഇനിയും പ്രവേശനനടപടികൾ ശരിയാകാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭരണ-പ്രതിപക്ഷ പോർവിളി, ബഹളം, ഒടുവിൽ നിയമസഭാ ബഹിഷ്കരണവും
01:04 AM Aug 23, 2017 | Deepika.com