തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം വഷളാക്കി വിദ്യാർഥികളുടെ ഭാവി പന്താടുകയും ബാലാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിൽ അധികാര ദുർവിനിയോഗം നടത്തിയെന്നു ഹൈക്കോടതി വിമർശനം ഏറ്റുവാങ്ങുകയും ചെയ്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു.
എംഎൽഎമാരായ ടി.വി. ഇബ്രാഹിം, റോജി എം. ജോണ്, എൻ. ഷംസുദീൻ, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ എന്നീ യുഡിഎഫ് എംഎൽഎ മാരാണ് സഭാകവാടത്തിൽ സത്യഗ്രഹം നടത്തുന്നത്.
കേരള കോണ്ഗ്രസ് -എം നേതാവും മുൻ മന്ത്രിയുമായ കെ.എം. മാണി സത്യഗ്രഹമിരിക്കുന്ന എംഎൽഎമാരെ ഇന്നലെ അഭിവാദ്യം ചെയ്തു. മഹത്തായ ഉദ്യമമാണു സമരം നടത്തുന്ന സാമാജികരുടേതെന്നു മാണി പറഞ്ഞു. തങ്ങളും ഇതേ ഉദ്യമത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. ഒരേ ലക്ഷ്യത്തിലേക്കാണു നമ്മൾ രണ്ടുകൂട്ടരും സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ ഉയർന്ന കേസിൽ ഹൈക്കോടതിയുടെ പരോക്ഷ പരാമർശം വന്നപ്പോൾ തന്നെ താൻ രാജിവച്ചു. എന്നാൽ, മന്ത്രി ശൈലജയ്ക്കെതിരേ കോടതി വിധിയിൽ കൃത്യമായ വിമർശനമാണുള്ളത്. ഇങ്ങനെയൊരു വിമർശനമുണ്ടായിട്ടും രാജിവയ്ക്കാത്ത ഇന്ത്യയിലെ ഏക മന്ത്രിയാണ് ശൈലജയെന്നും കെ.എം. മാണി പറഞ്ഞു. എംഎൽഎമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, സിഎംപി നേതാവ് സി.പി. ജോണ് എന്നിവരും എംഎൽഎമാർക്ക് അഭിവാദ്യമർപ്പിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും നിരവധി ഭരണപക്ഷ എംഎൽഎമാരും സത്യഗ്രഹമിരിക്കുന്ന എംഎൽഎമാരെ കാണാനെത്തി.
അടിയന്തരപ്രമേയത്തിനു മുഖ്യമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഒന്നടങ്കം ഇന്നലെ നിയമസഭ ബഹഷ്കരിച്ച് സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർക്കൊപ്പം ചേർന്നതോടെ സത്യഗ്രഹവേദി സജീവമായി.
എംഎൽഎമാരുടെ സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു
01:04 AM Aug 23, 2017 | Deepika.com