വടശേരിക്കര: പെരുനാട് ളാഹ എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ സാന്നിധ്യം. എസ്റ്റേറ്റിനുള്ളിൽ പശുക്കിടാവിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.
പെരുനാട് ളാഹ ഹാരിസൺ എസ്റ്റേറ്റിലെ ഹെലിപ്പാടിനു സമീപമാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികൾ ഇതേ തോട്ടത്തിലെ തൊഴിലാളിയായ ഹരിയുടെ ഒരു വയസുള്ള പശുക്കിടാവിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ളാഹ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ വനപാലകർ പുലിയുടെ കാൽപ്പാട് തോട്ടം മേഖലയിൽ കണ്ടെത്തി. പശുവിന്റെ ആന്തരികാവയവങ്ങൾ പുലി ഭക്ഷിച്ചിരുന്നു. ഒരു മാസം മുന്പ് ഇതേസ്ഥലത്തു ടാപ്പിംഗിനായെത്തിയ തൊഴിലാളികൾ പുലിയുടെ മുന്നിൽ അകപ്പെട്ടിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ പുലി കടിച്ചുകൊന്ന നിലയിൽ മൂന്നു കന്നുകാലികളെ കണ്ടെത്തി. ഇതേത്തുടർന്ന് ടാപ്പിംഗ് തൊഴിലാളികൾ നേരം വെളുക്കുന്നതിനു മുന്പ് ജോലിക്കിറങ്ങുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
ശബരിമല വനമേഖലയോടു ചേർന്നുകിടക്കുന്ന ളാഹ എസ്റ്റേറ്റിൽ പുലിയെ കണ്ടതിനെത്തുടർന്ന് കൂടുവച്ചു പുലിയെ പിടിക്കണമെന്ന ആവശ്യം ശക്തമാകുകയും രാഷ്ട്രീയ സംഘടനകൾ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുകയുമൊക്കെ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ ഇന്നു രാവിലെ തന്നെ ളാഹ തോട്ടത്തിൽ പുലിയെ പിടിക്കാനുള്ള കൂടു സ്ഥാപിക്കുമെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനായുള്ള കൂട് ഇരവിപുരത്തുനിന്നുമാണ് എത്തിക്കുക.
ളാഹ എസ്റ്റേറ്റിൽ വീണ്ടും പുലി പശുക്കിടാവിനെ കടിച്ചുകൊന്നു
12:47 AM Aug 23, 2017 | Deepika.com