മൂവാറ്റുപുഴ: മയിലാടുംപാറ സംരക്ഷിക്കാൻ സാമൂഹ്യ പ്രവർത്തകനായ എം.ജെ. ഷാജിയുടെ കുരിശിൽ കിടന്നുള്ള 12 മണിക്കൂർ ഉപവാസ സമരം ശ്രദ്ധേയമായി. മാറാടി പഞ്ചായത്തിലെ സ്വാഭാവിക വനവും ജീവജാലങ്ങളും നിറഞ്ഞ കുടിവെള്ള സ്രോതസോടുകൂടിയ മയിലാടുംപാറയിൽ പാറഖനനം നടത്തുന്നതിനെതിരേയാണ് ഉപവാസ സമരം നടത്തിയത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ തന്റെ ഓട്ടോറിക്ഷയിൽ പ്രത്യേകം തയാറാക്കിയ കുരിശിൽ കൈകാലുകൾ ബന്ധിച്ച് ഇന്നലെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയായിരുന്നു സമരം.
ഷാജിയുടെ സമരത്തെക്കുറിച്ചറിഞ്ഞ് മയിലാടുംപാറ നിവാസികളായ സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകൾ പിന്തുണയുമായെത്തി. വൈകുന്നേരത്തോടെ നാട്ടുകാർ ഹാരം അർപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്. ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്ന മയിലാടുംപറയിൽ പാറഖനനം നടത്താനുള്ള നീക്കത്തിനെതിരേ പ്രദേശവാസികളും പ്രക്ഷോഭത്തിലാണ്.
പലതവണ ബന്ധപ്പെട്ട അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും ഉന്നത സ്വാധീനത്തേ തുടർന്ന് അനുകൂല നടപടി ഉണ്ടായില്ല.
ഇതേ തുടർന്നാന്ന് ഒറ്റയാൾ സമരത്തിലുടെ ശ്രദ്ധേയനായ ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ വാഴപ്പിള്ളി മുണ്ടയ്ക്കൽ ഷാജി വേറിട്ട സമരമുറയുമായി രംഗത്തെത്തിയത്. ഇതു സൂചനാ സമരമാണെന്നും പറഖനനം നിരോധിച്ചില്ലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്നും ഷാജി പറഞ്ഞു.
മയിലാടുംപാറ സംരക്ഷിക്കാൻ കുരിശിൽക്കിടന്നു സമരം
12:47 AM Aug 23, 2017 | Deepika.com