പത്തനംതിട്ട: കഞ്ചാവ് കേസിൽ പത്തനംതിട്ട ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന പ്രതികൾ ജയിൽ ചാടി. ബംഗാൾ സ്വദേശികളായ ജയദേവ്, സാഹു ഗോപാൽ ദാസ് എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയ്ക്കായിരുന്നു സംഭവം. പഴയ വനിതാ സെല്ലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. സെല്ലിനോടു ചേർന്ന ടോയ്ലറ്റിന്റെ വെന്റിലേഷനും മേൽക്കൂരയിലെ ഓടും പൊളിച്ചു ജയിലിന്റെ പിൻഭാഗത്തെ മതിൽ ചാടിയാണു പ്രതികൾ രക്ഷപ്പെട്ടത്. ടോയ്ലറ്റിൽ കയറി വാതിൽ കുറ്റിയിട്ടു ടാപ്പിലെ വെളളം തുറന്നു വിട്ടതിനാൽ വെന്റിലേഷനും ഓടും പൊളിക്കുന്നതു സഹതടവുകാർക്കു കേൾക്കാനായില്ല. മൊത്തം 19 പുരുഷ തടവുകാരാണു സെല്ലിൽ ഉണ്ടായിരുന്നത്.
മതിലിൽനിന്നു പുറത്തെ സ്ഥലത്തേക്ക് ഒരാൾ താഴ്ച മാത്രമേയുള്ളൂ, ഇതു പ്രതികൾക്കു ചാടാൻ സഹായകമായി. പ്രതികളെ കണ്ടെത്താൻ പത്തനംതിട്ട സിഐ ടി. ബിജുവിന്റെ നേതൃത്വത്തിൽ രണ്ടു ടീമുകളായി അന്വേഷണം തുടങ്ങി. ജയിലിനു പുറത്തേക്കുളള സിസിടിവി കാമറകൾ പ്രവർത്തിച്ചിരുന്നില്ല. നഗരത്തിലെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുളള കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്. ജയിൽ ഡിഐജി ബി. പ്രദീപ് ജില്ലാ ജയിൽ സന്ദർശിച്ചു.
വില്പനയ്ക്കു സൂക്ഷിച്ചിരുന്ന രണ്ടേകാൽ കിലോഗ്രാം കഞ്ചാവുമായി എക്സൈസ് റാന്നി റേഞ്ച് ഉദ്യോഗസ്ഥർ ജൂലൈ 20ന് പിടികൂടിയവരാണ് രക്ഷപ്പെട്ട പ്രതികൾ. നിർമാണത്തൊഴിലാളികളായ ഇവരുടെ റാന്നിയിലെ താമസ സ്ഥലത്തു പുലർച്ചെ നടത്തിയ റെയ്ഡിലാണു പിടിയിലായത്. 21നാണ് റിമാൻഡ് ചെയ്തത്
റിമാൻഡിലായ കഞ്ചാവ് കേസ് പ്രതികൾ ജയിൽ ചാടി
12:34 AM Aug 23, 2017 | Deepika.com