മലപ്പുറം: മുത്തലാഖ് വിഷയത്തിൽ കോടതി വിധി ദുരുപയോഗം ചെയ്തു നിയമനിർമാണം നടത്തിയാൽ അംഗീകരിക്കില്ലെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കോടതിവിധിയുടെ മറവിൽ ശരീയത്തിന്റെ ആത്മാവ് തന്നെ ജനവിരുദ്ധമാണെന്ന നിലപാട് അംഗീകരിക്കാനാവില്ല.
മുത്തലാഖിന്റെ ദുരുപയോഗമാണു വിഷയമെങ്കിൽ ചർച്ചയാവാം. എല്ലാവർക്കും അവരുടെ വാദങ്ങൾ സമഗ്രമായിതന്നെ അവതരിപ്പിക്കാനുള്ള അവസരം നൽകണം. അതല്ലാതെ ഏകപക്ഷീയമായി മുന്നോട്ടു പോകാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെങ്കിൽ മറ്റു മുസ്ലിം സംഘടനകളുമായി യോജിച്ച് ഇക്കാര്യത്തിൽ കടുത്ത നിലപാടിലേക്കു ലീഗിനും നീങ്ങേണ്ടിവരും. എന്നാൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ കൂടെയാണു വിഷയത്തിൽ മുസ്ലിം ലീഗുള്ളത്. കോടതിവിധി വന്ന അവസരത്തിൽ ഓർഡിനൻസ് കൊണ്ടുവരരുത്. പാർലമെന്റിൽ ചർച്ച ചെയ്ത ശേഷമേ നിയമനിർമാണം നടത്താവൂ. സുപ്രീംകോടതി വിധിയിൽ പറഞ്ഞതും അക്കാര്യമാണ്. ആറു മാസം അതിനായി സമയം നൽകിയിട്ടുണ്ട്. അതിനാൽത്തന്നെ ഇക്കാര്യത്തിൽ വളരെ പക്വതയോടു കൂടിയാണു കേന്ദ്രസർക്കാർ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിന്റെ പല നിലപാടുകളും വച്ച് നോക്കുന്പോൾ ഇക്കാര്യത്തിൽ ആശങ്കയുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ അത്തരമൊരു ആശങ്കയുണ്ടാകാൻ കാരണങ്ങൾ ഏറെയാണെന്നും കോടതി വിധി ദുരുപയോഗം ചെയ്തു രാഷ്ട്രീയ ആയുധമാക്കാനാണു കേന്ദ്രം ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മുത്തലാഖ് വിഷയം: കോടതിവിധിയുടെ ദുരുപയോഗം അംഗീകരിക്കില്ലെന്നു ലീഗ്
12:34 AM Aug 23, 2017 | Deepika.com