കണ്ണൂർ: ജിഎസ്ടിയുമായി ബന്ധപ്പെട്ടു വ്യാപാരികളുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) സംസ്ഥാന കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മാലിന്യസംസ്കരണം വ്യാപാരികളുടെമേൽ അടിച്ചേൽപ്പിക്കരുത്. ഇതു പ്രാദേശിക ഭരണകൂടങ്ങൾ ഏൽക്കണം. സംഘടനാപ്രശ്നങ്ങൾക്കു പരിഹാരം കാണുക, ബാങ്കുകൾ അനാവശ്യ ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റായി ഹസൻ കോയയെയും സെക്രട്ടറിയായി ആലിക്കുട്ടി ഹാജിയെയും വീണ്ടും തെരഞ്ഞെടുത്തു.
കണ്ണൂർ ചേംബർ ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ. ഹസൻകോയ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടെ ഒരുവിഭാഗം യോഗം ബഹിഷ്കരിച്ചത് കൗൺസിലിന്റെ മാറ്റ് കുറച്ചു. നസറുദീൻ വിഭാഗത്തിൽനിന്നു പുറത്താക്കപ്പെട്ട ജോബി വി. ചുങ്കത്ത് സ്റ്റേജിൽ കയറിയപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള പ്രവർത്തകരാണ് ബഹളംവച്ച് ഇറങ്ങിപ്പോയത്. ഹസൻകോയ വിഭാഗത്തിനു വലിയ സ്വാധീനമുള്ള തിരുവനന്തപുരത്തെ പ്രവർത്തകർ തങ്ങൾക്കെതിരേ കേസ് കൊടുത്തവരുമായി യോജിച്ചുപോകാനാകില്ലെന്നും സംസ്ഥാന കൗൺസിൽ തീരുമാനിക്കാതെ ഇവരെ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധമുണ്ടെന്നും അറിയിച്ചു. ഇവരെ അനുനയിപ്പിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും നടന്നില്ല.
യോഗത്തിൽ സി.എച്ച്. ആലിക്കുട്ടി ഹാജി അധ്യക്ഷതവഹിച്ചു. എം. നസീർ, ടി.എഫ്. സെബാസ്റ്റ്യൻ, കമലാലയം സുകു, പി.വി. ഹംസ, കെ.എം. നസറുദീൻ, ജോർജ് ജോസഫ്, വി. സുനിൽ കുമാർ, നിജാം ബക്ഷി, സി.വി. ജോളി, ലിജോ പി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ജിഎസ്ടി: വ്യാപാരികളുടെ ആശങ്ക നീക്കണമെന്ന് ഹസൻകോയ വിഭാഗം
12:34 AM Aug 23, 2017 | Deepika.com