തിരുവനന്തപുരം: മദ്യഷാപ്പുകൾ അനുവദിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തു കളയുന്നതായിരുന്നു സഭയിൽ വന്ന ഭേദഗതി. തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകുന്നതിൽ ഇടതുമുന്നണി എക്കാലവും കാട്ടിയിട്ടുള്ള പ്രതിബദ്ധതയേക്കുറിച്ചായിരുന്നു ബിൽ അവതരിപ്പിച്ച മന്ത്രി എ.കെ. ബാലൻ അധികവും സംസാരിച്ചത്. സഭയിൽ പ്രതിപക്ഷമില്ലാതിരുന്നിട്ടും ബാലൻ കാര്യങ്ങൾ വിശദമായി പറഞ്ഞത് രേഖയിൽ കിടക്കാനാണ്. ഭാവിയിൽ ആരെങ്കിലും രേഖകൾ പരതിയാൽ തെറ്റിദ്ധാരണ ഉണ്ടാകരുതല്ലോ.
തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്നത് നാട്ടിൽ മദ്യമൊഴുക്കാനാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ഇന്നലെ ബിൽ പാസാക്കുമ്പോൾ സഭയിൽ പ്രതിപക്ഷം ഇല്ലായിരുന്നെങ്കിലും സർക്കാരിന്റെ ന്യായങ്ങൾ വിശദീകരിച്ച് മന്ത്രി കാര്യങ്ങൾ രേഖാപരമാക്കി.
മന്ത്രി ബാലന്റെ അഭിപ്രായത്തിൽ ഇപ്പോൾ കേരളത്തിൽ മദ്യശാലകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. മദ്യശാലകൾ അനുവദിക്കുന്നതിനുള്ള അവകാശം എക്സൈസ് വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കുമായി നൽകുമ്പോൾ ഒരുപാടു പ്രശ്നങ്ങളുണ്ടത്രെ. ഏകീകൃത അബ്കാരി നയം നടപ്പിലാക്കാൻ പോലും സാധിക്കാത്ത അവസ്ഥ. അതൊഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തു കളയുന്നു എന്നു മാത്രം. സംഗതി വളരെ ലളിതം.
ഇടതുസർക്കാർ മദ്യവർജനത്തിന്റെ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നാണു മന്ത്രി പറയുന്നത്. അതും ഫലത്തിൽ മദ്യനിരോധനം തന്നെയാകുമെന്നാണു ബാലന്റെ തിയറി. മദ്യവർജനത്തിലൂടെ ജനങ്ങളെ മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കുകയാണു ലക്ഷ്യം. എല്ലാ മദ്യപാനികളെയും പിന്തിരിപ്പിച്ചു കഴിയുമ്പോൾ മദ്യനിരോധനം തന്നെയായി. നല്ല ആശയം.
പഞ്ചായത്ത് രാജ് ബില്ലിലും നഗരപാലികാ ബില്ലിലും ഭേദഗതി വരുത്താൻ രണ്ടു ബില്ലുകളാണു സഭയിൽ വന്നത്. നേരത്തെ ബിൽ അവതരണ വേളയിൽ ബിൽ അവതരിപ്പിക്കേണ്ട തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീലിനു പകരം മന്ത്രി എ.കെ. ബാലനാണ് അവതരിപ്പിച്ചത്. അന്നതു പ്രതിപക്ഷം വിഷയമാക്കി. മകളെ എംബിബിഎസിനു ചേർക്കാൻ മന്ത്രി ജലീൽ ആൻഡമാൻ നിക്കോബാറിനു പോയതിനാലാണ് മന്ത്രി ബാലൻ ബിൽ അവതരിപ്പിക്കുന്നതെന്നായിരുന്നു അന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശദീകരണം നൽകിയത്. വിഷയം മദ്യമായതിനാലാണു ജലീൽ വിട്ടുനിന്നതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.
ഇന്നലെ അടുത്ത ഘട്ടത്തിനായി ബിൽ സഭയിലെത്തിയപ്പോഴും മന്ത്രി ജലീൽ ഇല്ലായിരുന്നു. മന്ത്രി ബാലൻ തന്നെ ബില്ലവതരണവും തുടർനടപടികളും നടത്തി. ജലീലിന്റെ കാര്യം ചോദിക്കാൻ പ്രതിപക്ഷം സഭയിൽ ഇല്ലാതിരുന്നതിനാൽ അക്കാര്യം ചർച്ചയായില്ല.
മന്ത്രി കെ.കെ. ശൈലജയുടെ കാര്യത്തിൽ പ്രതിപക്ഷം ഇന്നലെയും കടുംപിടിത്തം തുടർന്നു. സ്വാശ്രയ പ്രശ്നത്തിലെ ഹൈക്കോടതി വിധി പറഞ്ഞ് അവർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. വി.ഡി. സതീശനായിരുന്നു വിഷയം അവതരിപ്പിക്കേണ്ടിയിരുന്നത്. ആദ്യം മറുപടി പറയാൻ മന്ത്രി ശൈലജ എഴുന്നേറ്റപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവർക്കു മന്ത്രി ശൈലജയുടെ മറുപടി കേൾക്കേണ്ട. മുഖ്യമന്ത്രി തന്നെ മറുപടി പറയണം. എന്നാൽ, ആരു മറുപടി പറയണമെന്നു തനിക്ക് ആവശ്യപ്പെടാനാകില്ലെന്നു സ്പീക്കർ പ്രതിപക്ഷത്തോടു പറഞ്ഞു.
അതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കു നീങ്ങി. സ്പീക്കറുടെ ചെയർ മറച്ച് ബാനർ ഉയർത്തിയപ്പോൾ സ്പീക്കർ കർക്കശക്കാരനായി. അൻവർ സാദത്തിനെയും വി.ടി. ബൽറാമിനെയും പേരെടുത്തു പറഞ്ഞ് സ്പീക്കർ ശാസിച്ചു. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് സുരേഷ് കുറുപ്പ് പ്രതിപക്ഷ ബഹളത്തിനിടയിലും ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് ബഹിഷ്കരണം പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പുറത്തേക്കു നീങ്ങി.
സഭാകവാടത്തിൽ അഞ്ച് എംഎൽഎമാരുടെ സത്യഗ്രഹം ഇന്നലെയും തുടർന്നു. സഭയ്ക്കു പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സത്യഗ്രഹികൾക്കൊപ്പം ചേർന്നു.
മൂന്നു ബില്ലുകൾ പാസാക്കേണ്ടിയിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ അഭാവത്തിൽ അതു ചടങ്ങായി മാറി. 11.45 ആയപ്പോഴേക്കും ബില്ലുകൾ പാസാക്കി സഭ പിരിഞ്ഞു. ഇനി രണ്ടു ദിവസം കൂടി മാത്രം. സമരത്തിനും സമ്മേളനത്തിനും.
സാബു ജോണ്
എല്ലാം അധികാരവികേന്ദ്രീകരണത്തിനു വേണ്ടി
12:17 AM Aug 23, 2017 | Deepika.com