കൊച്ചി: ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടവർക്ക് നഷ്ടപ്പെട്ട 4370 തസ്തികകളിലേക്കുള്ള നിയമനം സ്പെഷൽ റിക്രൂട്ട്മെന്റ് വഴി നികത്തണമെന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ആവശ്യം പരിഗണിക്കുമെന്നു പിന്നോക്കവിഭാഗ കമ്മീഷൻ അറിയിച്ചു. എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ അസോസിയഷൻ സെക്രട്ടറി ഷെറി ജെ. തോമസ് ആണു തസ്തികനഷ്ടക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടവരുടെ പ്രാതിനിധ്യം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നാവശ്യപ്പെടണമെന്നും ഇവരുടെ പ്രാതിനിധ്യക്കുറവിനെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ടു നല്കാനായി ഒരു ഔദ്യോഗിക സമിതിയെ നിയോഗിക്കാൻ ശിപാർശ ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമനത്തിലെ സംവരണവും പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട കിറ്റ്കോയുടെ നയങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സെപ്റ്റംബർ 30ന് മുന്പ് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചു. ടി.എസ്.അംബുജാക്ഷൻ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. കിറ്റ്കോയിലെ തൊഴിലവസരത്തിലേക്ക് ചാർട്ടേഡ് എൻജിനീയറായ അംബുജാക്ഷൻ നല്കിയ അപേക്ഷ പരിഗണിക്കാത്തതിനെത്തുടർന്നായിരുന്നു അദ്ദേഹം കമ്മീഷനെ സമീപിച്ചത്.
കാർമൽഗിരി സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ മതിൽ ഭാഗികമായി തകർത്തതു സംബന്ധിച്ച പരാതിയിന്മേൽ നടപടിയെടുക്കാൻ കമ്മീഷൻ പോലീസിന് നിർദേശം നല്കിയിരുന്നു. ജൂണ് മുതൽ ഈ സ്ഥലത്ത് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അതിനുശേഷം അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ലെന്നും ആലുവ പോലീസ് റിപ്പോർട്ട് ചെയ്തു.
ചെയർമാൻ ജസ്റ്റീസ് ജി. ശിവരാജനു പുറമെ കമ്മീഷൻ അംഗങ്ങളായ വി.എ. ജെറോം, മുള്ളൂർക്കര മുഹമ്മദ് സഖാഫി തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.
സ്പെഷൽ റിക്രൂട്ട്മെന്റ് പരിഗണിക്കുമെന്നു കമ്മീഷൻ
12:17 AM Aug 23, 2017 | Deepika.com