തളിപ്പറമ്പ്: ഇസ്ലാമിക ഗ്രന്ഥങ്ങൾ സൗജന്യമായി അയച്ചുകൊടുക്കാനുള്ള സിഐഎംഎസ് (കണ്‍വെയിംഗ് ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി) വെബ്സൈറ്റ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വിഭാഗം നിരോധിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍തന്നെ ഈ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു നടപടി.
സിഐഎംഎസിന്റെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മറ്റു സൈറ്റുകള്‍ സജീവമാണെങ്കിലും ഇവയും കര്‍ശന നിരീക്ഷണത്തിലാണ്. തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍നിന്ന് ആവശ്യപ്പെടാതെ ഇസ്ലാമിക ഗ്രന്ഥങ്ങൾ തപാല്‍ വഴി അയച്ചുകിട്ടിയതിനെത്തുടര്ന്നു നടത്തിയ അന്വേഷണത്തിലൊടുവിലാണ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തത്.
78 ലോകഭാഷകളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സൊസൈറ്റി ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നു വെബ്സൈറ്റില്‍ പറയുന്നു. മലയാളത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും മലബാര്‍ എന്നെഴുതി ബ്രായ്ക്കറ്റിലാണ് മലയാളം എന്നു കൊടുത്തിരിക്കുന്നത്.
മലബാര്‍ മേഖലയിലുള്ളവർ ഇതുമായി ബന്ധപ്പെടുന്നുണ്ടെന്നതിനുള്ള സൂചനയായാണ് ഇതിനെ കാണുന്നത്. മൊബൈല്‍ ഫോണ്‍ കണക്ഷനുവേണ്ടി നല്കുന്ന അഡ്രസ് പ്രൂഫില്നിന്നാണ് സ്ത്രീകളുടെ വിവരങ്ങള്‍ കൂടുതലായും ശേഖരിക്കുന്നതെന്നാണു വിവരം. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി പല കാര്യങ്ങളും വിലയിരുത്തിയ ശേഷമാണു വിലാസം വെബ്സൈറ്റിലേക്കു നല്‍കുന്നത്.
അപേക്ഷയോടൊപ്പം നല്കുന്ന ഫോട്ടോകളും ഈ ആവശ്യത്തിനു ദുരുപയോഗം ചെയ്യുന്നുണ്ടത്രേ. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കണക്ഷന് ലഭിക്കുന്നതിനു നല്കുന്ന ഫോട്ടോകളും ആധാര്‍ വിവരങ്ങളും പലതരത്തിലും ദുരുപയോഗം ചെയ്യുന്നതായാണു റിപ്പോർട്ട്.
ഈജിപ്തിൽനിന്ന് ഇസ്ലാമിക ഗ്രന്ഥങ്ങൾ: വെബ്സൈറ്റ് കേന്ദ്രസർക്കാർ നിരോധിച്ചു
12:02 AM Aug 23, 2017 | Deepika.com