കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനം സങ്കീർണമാക്കുന്നതു സർക്കാരാണെന്നു ഹൈക്കോടതിയുടെ വിമർശനം. സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും ഫീസ് നിർണയ കമ്മിറ്റിയേയും ചോദ്യം ചെയ്ത് കോഴിക്കോട് കെഎംസിടി, പാലക്കാട് കരുണ, മാഞ്ഞാലി എസ്എൻ മെഡിക്കൽ കോളജ് എന്നിവയടക്കമുള്ള സ്വാശ്രയ കോളജുകൾ നൽകിയ ഹർജി പരിഗണിക്കവേയാണു കോടതിയുടെ വിമർശനം.
വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കാൻ സുപ്രീംകോടതിയും ഹൈക്കോടതിയും ശ്രമിക്കുന്പോൾ സർക്കാരും എൻട്രൻസ് കമ്മീഷണറും മറ്റെന്തൊക്കെയോ നടപടികളാണു സ്വീകരിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണറുടെ പേരിലെടുത്ത ഡിഡിയും ബാങ്ക് ഗാരന്റിയും വേണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ, ഓഗസ്റ്റ് 19ന് എൻട്രൻസ് കമ്മീഷണർ ഇറക്കിയ ഉത്തരവിൽ ബാങ്ക് ഗാരന്റി കോളജ് മാനേജ്മെന്റിന്റെ പേരിൽ വേണമെന്നു നിഷ്കർഷിച്ചു. ഇതാണ് വിമർശനത്തിനിടയാക്കിയത്.
കുട്ടികൾ കോളജ് മാറുന്പോൾ ബാങ്ക് ഗാരന്റി തിരിച്ചു കിട്ടാൻ കോളജ് മാനേജ്മെന്റുകളെ സമീപിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് എൻട്രൻസ് കമ്മീഷണറുടെ പേരിൽ ബാങ്ക് ഗാരന്റി നൽകാൻ നിർദേശിച്ചത്. സർക്കാരും എൻട്രൻസ് കമ്മീഷണറും ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു കോടതി ചോദിച്ചു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും വാക്കാൽ വ്യക്തമാക്കി.
പല സ്വാശ്രയ മെഡിക്കൽ കോളജുകളിലും 50-60 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് മാനേജ്മെന്റുകൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹർജികളിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ടതാണ് ഡിവിഷൻ ബെഞ്ച്്.
സങ്കീർണമാക്കുന്നതു സർക്കാർ: ഹൈക്കോടതി
01:57 AM Aug 22, 2017 | Deepika.com