തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ടു ഹൈക്കോടതി വിമർശിച്ച മന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു സഭാ നടപടികൾ ഏറെ നേരം നിർത്തിവച്ചു.
ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ടു മന്ത്രി കെ.കെ. ശൈലജ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ഇതിനാൽ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. കേസിൽ കക്ഷിയല്ലാത്ത വ്യക്തിക്കെതിരേ ഉയർന്ന ആക്ഷേപം കോടതി വിധിയിൽ ഉണ്ടായത് അവരുടെ ഭാഗം കേൾക്കാതെയാണ്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാനാവശ്യമായ നടപടികൾ സ്വീകരിക്കും. സെലക്ഷൻ കമ്മിറ്റി അധ്യക്ഷ എന്ന നിലയിൽ സാമൂഹിക നീതി മന്ത്രിയുടെ ഭാഗത്തു തെറ്റുണ്ടായിട്ടില്ല. സർക്കാർ നടപടികൾക്കെതിരേ കോടതികൾ അഭിപ്രായം പറയുന്നതു പുതുമയല്ല. നേരത്തെയും ഇത്തരം പരാമർശം പലതവണ ഉണ്ടായതാണ്. യാഥാർഥ്യം കോടതിയെ ധരിപ്പിക്കും.
ബാലാവകാശ കമ്മീഷനിലെ ആറ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിനു പത്രപരസ്യം നൽകി അപേക്ഷ ക്ഷണിച്ചപ്പോൾ 103 പേർ അപേക്ഷിച്ചു. സാമൂഹിക നീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അപേക്ഷകൾ പരിഗണിച്ചപ്പോൾ 40 പേർക്കു നിശ്ചിത യോഗ്യതയുണ്ടെന്നു കണ്ടെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 18 പേരുടെ പട്ടിക തയാക്കി. എന്നാൽ, കാസർഗോഡ്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ നിന്ന് ഒരപേക്ഷ പോലും ലഭിച്ചില്ല. ഇവർക്കു കൂടി അവസരം നൽകാനും പിഎസ്സിയിലും മറ്റും ഒരു തസ്തികയിൽ ആറുപേരുടെ പട്ടിക വേണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലും ഈ വർഷം ജനുവരി പത്തിനു കൂടുതൽ പേർക്ക് അപേക്ഷിക്കാൻ അവസരം നൽകി. ഇതിൽ ലഭിച്ച അപേക്ഷകളിൽ 11 പേർക്കു കൂടി യോഗ്യതയുണ്ടെന്നു കണ്ടെത്തി. അർഹരായ കൂടുതൽ പേർക്ക് അവസരം നൽകാനാണു വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടിയൂർ കേസിലെ പ്രതിയല്ല ബാലാവകാശ കമ്മീഷനംഗമായി നിയമിച്ചയാളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതിയുടെ അന്തിമ വിധിയിലാണു മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാമർശം ഉണ്ടായതെന്ന് അടിയന്തര പ്രമേയ അവതരണത്തിനു നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ പറഞ്ഞു. അധികാര ദുർവിനിയോഗം നടത്തിയ മന്ത്രി സ്ഥാനമൊഴിയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരേ ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനമല്ല ഉണ്ടായതെന്നും വിധിയിലാണു വിമർശിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സെൻകുമാർ കേസിൽ 25,000 രൂപ പിഴ അടച്ച സർക്കാർ ബാലാവകാശ കമ്മീഷൻ നിയമനം വൈകിച്ചതിന് 50,000 രൂപ പിഴയടച്ചു. മന്ത്രി രാജിവച്ച് ഒഴിയണമെന്നും രമേശ് ആവശ്യപ്പെട്ടു. തുടർന്നു പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബഹളതത്തെത്തുടർന്നു സബ്മിഷനുകൾ വെട്ടിച്ചുരുക്കി സഭ 10.30നു തത്കാലത്തേക്കു പിരിയുന്നതായി സ്പീക്കർ അറിയിച്ചു.
മന്ത്രിയുടെ രാജി തേടി പ്രതിപക്ഷ ബഹളം; നിയമസഭ സ്തംഭിച്ചു
01:57 AM Aug 22, 2017 | Deepika.com