കൊച്ചി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ വരാപ്പുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് നിരവധിപേർക്ക് കാഴ്ചവച്ച കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ. അഞ്ചു പേരെ വെറുതെ വിട്ടു. തിരുവനന്തപുരം തിരുമല എംഎസ് പി നഗർ ബഥേൽ ഹൗസിൽ ശോഭാ ജോണ്‍, പെണ്‍കുട്ടിയെ പീഡിപ്പിച്ച എട്ടാം പ്രതി റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ തിരുവനന്തപുരം ഉളിയന്തറ ദിവ്യശ്രീയിൽ ജയരാജൻ നായർ (71) എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും.
അനാശാസ്യപ്രവർത്തനത്തിനായി പ്രായപൂർത്തിയാവാത്ത കുട്ടിയെ വാങ്ങിയതിനും വിറ്റതിനുമുള്ള കുറ്റങ്ങൾ ശോഭാ ജോണിനെതിരേയും പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ജയരാജൻ നായർക്കെ തിരേ യുമാണു കോടതിയിൽ തെളിഞ്ഞത്.കേസിൽ വിചാരണ നേരിട്ട മറ്റ് പ്രതികളായ കാസർഗോഡ് പട്ട മധൂർ അർജുനഗുളി പുഷ്പവതി, തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരന്പാറ അരുതക്കുഴി തച്ചങ്കേരി അനിൽ കുമാർ എന്ന കേപ് അനി, കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാർ, തൃക്കാക്കര കടപ്പുരക്കൽ ജിൻസണ് ജോസ്, തൃശൂർ അയ്യന്തോൾ പാരപ്പുള്ളി ബൈജു പി. വർഗീസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
2011 ജൂലൈ മൂന്നിനാണു ശോഭാ ജോണ്‍ വാടകയ്ക്കെടുത്തിരുന്ന വരാപ്പുഴയിലെ വാടകവീട്ടിൽനിന്നു പെണ്‍കുട്ടി അടക്കമുള്ള പ്രതികളെ അനാശാസ്യ പ്രവർത്തനത്തിനു കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ മറ്റ് പ്രതികൾക്കെതിരേ പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇരുപതിലേറെ കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തെങ്കിലും ആദ്യ കേസിലാണ് ഇപ്പോൾ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
വരാപ്പുഴ പീഡനം: ആദ്യകേസിൽ രണ്ടു പേർ കുറ്റക്കാർ, വിധി ഇന്ന്
01:57 AM Aug 22, 2017 | Deepika.com