കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയ്ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിയമ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ സ്വാമി ഏറെനാളായി പീഡിപ്പിക്കുകയാണെന്നും ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി മേയ് 19നു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നുമാണു പോലീസ് കേസ്.
ഗുരുതരമായി പരിക്കേറ്റ സ്വാമിയെ പോലീസെത്തിയാണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയെത്തുടർന്നു കേസെടുക്കുകയും ചെയ്തിരുന്നു. 60,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് കോടതി പ്രധാനമായും വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിലുള്ള സ്ഥലത്ത് പ്രവേശിക്കരുത് എന്നിവയാണ് ജാമ്യത്തിനുള്ള മറ്റു വ്യവസ്ഥകൾ. തിരുവനന്തപുരം സെഷൻസ് കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെയും ചികിത്സയ്ക്കു ഹാജരാകാൻ സ്വാമിക്ക് ഇളവു നൽകിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണു സ്വാമിയുടെ വാദം.
ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിൽ കഴിയുകയാണെന്നും കേസിൽ കസ്റ്റഡിയിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സ്വാമിയുടെ വാദം. ഇതിനിടെ, സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പോലീസിന്റെ ഭീഷണിയെത്തുടർന്നാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്നും വ്യക്തമാക്കി പെണ്‍കുട്ടി തന്നെ രംഗത്തുവന്നിരുന്നു.
സ്വാമി ഗംഗേശാനന്ദയ്ക്ക് ഉപാധികളോടെ ജാമ്യം
01:36 AM Aug 22, 2017 | Deepika.com