കൊച്ചി: വിജിലൻസിനു സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കേണ്ട സമയം അതിക്രമിച്ചെന്നു ഹൈക്കോടതിയുടെ വിമർശനം. ഇപ്പോൾ ഡിജിപിക്കാണു വിജിലൻസ് ഡയറക്ടറുടെ ചുമതല. ഒട്ടേറെ തിരക്കുള്ള പോലീസ് മേധാവിക്കു പകരം വിജിലൻസ് തലപ്പത്തേക്കു മാത്രമായി ഒരുദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
കാംകോയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കാൻ മുൻമന്ത്രി കെ.പി. മോഹനൻ നൽകിയ ഹർജി പരിഗണിക്കവേയാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വിജിലൻസ് കേസുകൾ റദ്ദാക്കാൻ ഒട്ടേറെ ഹർജികൾ വരുന്നുണ്ട്. ഇവ തീർപ്പാക്കുന്നതിനു മുന്പ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ കോടതിയിൽ നൽകേണ്ടതുണ്ട്. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ ഇത്തരം റിപ്പോർട്ടുകൾ സമർപ്പിക്കാനാവൂ.
ഡയറക്ടറുടെ അനുമതി ലഭിക്കാൻ വൈകിയാൽ ഇത്തരം റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാനും വൈകും. ഇങ്ങനെ കോടതിയിൽ സംഭവിക്കുന്നുണ്ട്.
ഔദ്യോഗിക തിരക്കുകളുള്ള ഡിജിപിക്ക് സമയബന്ധിതമായി വിജിലൻസ് ഡയറക്ടറുടെ കൂടി ചുമതല നിർവഹിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. ആ നിലയ്ക്കു വിജിലൻസിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
വിജിലൻസിനു സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കേണ്ട സമയം അതിക്രമിച്ചെന്നു കോടതി
01:36 AM Aug 22, 2017 | Deepika.com