കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കു മാര്‍ച്ച് നടത്തിയ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കളെ മര്‍ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത പോലീസ് നടപടിയിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു. ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത്, ജില്ലാ കേന്ദ്രങ്ങളില്‍ യോഗം സംഘടിപ്പിക്കും.
പരിസ്ഥിതി കൈയേറ്റത്തിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലെ റിസോര്‍ട്ടിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാധാനപരമായി മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പ്രകോപനമില്ലാതെ പോലീസ് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ പോലീസുകാര്‍ തന്നെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.
പൊതുജനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇതിന് ദൃക്സാക്ഷികളാണ്. യൂത്ത് ലീഗ് നേതാക്കളെ ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.വി.അന്‍വർ എംഎൽഎയുടെ റിസോര്‍ട്ടിലേക്ക് കൂടരഞ്ഞി ടൗണില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് അടക്കമുള്ള ലീഗ് നേതാക്കള്‍ ആരെങ്കിലും എംഎല്‍എയില്‍ നിന്ന് പണംപറ്റിയിട്ടുണ്ടെങ്കില് പാര്‍ട്ടി നേതൃത്വം ഇത് പരിശോധിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.
പോലീസ് മർദനത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു
01:36 AM Aug 22, 2017 | Deepika.com