തിരുവനന്തപുരം: സംസ്ഥാന നിയമസഭാംഗങ്ങളുടെ ശമ്പളത്തിൽ കാര്യമായ വർധന വരുത്തണമെന്നു ശിപാർശ ചെയ്ത ജസ്റ്റീസ് ജയിംസ് കമ്മീഷൻ ചില അലവൻസുകളിൽ കുറവു വരുത്തണമെന്നും ശിപാർശ ചെയ്തു. എംഎൽഎമാരുടെ ശമ്പളത്തിൽ 30 ശതമാനം വർധന വരുത്താൻ ശിപാർശ ചെയ്ത ജസ്റ്റീസ് ജയിംസ് കമ്മീഷൻ ഇന്നലെ രാവിലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു റിപ്പോർട്ട് സമർപ്പിച്ചു.
മുൻ എംഎൽഎമാരുടെ പെൻഷൻ വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്. എംഎൽഎമാരുടെ യാത്രാ സൗജന്യം ഏകീകരിക്കണമെന്നാണു റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദേശം. നിലവിൽ യാത്രാ അലവൻസായി 15,000 രൂപയും മണ്ഡലം അലവൻസായി 12,000 രൂപയും യാത്രപ്പടിയായി കിലോമീറ്ററിന് ആറു രൂപയും കേരളത്തിനു പുറത്ത് ഏഴു രൂപയുമാണു ലഭിക്കുക. ഇത് ഏകീകരിക്കണമെന്നാണു പ്രധാന ശിപാർശ.
ഫോണ് ഉപയോഗത്തിൽ മൊബൈൽ ഫോണിനോ ലാൻഡ് ഫോണിനോ ഏതെങ്കിലും ഒന്നിനാകും അലവൻസ് ലഭിക്കുക. ഏതിനു വേണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എംഎൽഎമാർക്കു നൽകണം.
ശമ്പളവും അലവൻസുമായി നിലവിൽ 39,500 രൂപയാണ് എംഎൽഎമാർക്കു ലഭിക്കുന്നത്. ഇതു 30 ശതമാനം വർധിപ്പിക്കണം. ഇന്ത്യയിൽ ഏറ്റവും കുറവു ശമ്പളവും അലവൻസുകളും ലഭിക്കുന്നതു കേരളത്തിലെ നിയമസഭാ സാമാജികർക്കാണ്. കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം 80,000 രൂപയാണ്.
മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർക്കു ലഭിക്കുന്ന ശമ്പളം പോലും എംഎൽഎമാർക്കു ലഭിക്കുന്നില്ല. ഇതു കണക്കിലെടുത്തു ശമ്പളം യുക്തിസഹമായി പരിഷ്കരിക്കണമെന്നാണു ശിപാർശ.
എംഎൽഎമാരുടെ ശമ്പളം കൂട്ടാം; അലവൻസുകൾ കുറയ്ക്കണമെന്നും ശിപാർശ
01:30 AM Aug 22, 2017 | Deepika.com