തിരുവനന്തപുരം: ഭൂമിപതിവു ചട്ടം അനുസരിച്ചു വനം -റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന ഡിസംബറിനകം പൂർത്തിയാക്കി പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. സംയുക്ത പരിശോധന പൂർത്തിയായ ശേഷം ഒറ്റ റിപ്പോർട്ടാണു കേന്ദ്ര സർക്കാരിനു സമർപ്പിക്കേണ്ടത്.
ഇതുവരെ അഞ്ചു ജില്ലകളിലെ പരിശോധന പൂർത്തിയായി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ 28,588. 159 ഹെക്ടർ ഭൂമിക്കു പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. റിപ്പോർട്ട് വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.
1977 ജനുവരി ഒന്നിനു മുൻപു വനഭൂമി കൈവശം വച്ചിരിക്കുന്നവരുടെ ഭൂമി കണ്ടെത്തുന്നതിനാണു സംയുക്ത പരിശോധന.
സംയുക്ത പരിശോധന നടത്തിയ ഭൂമിയിലെ അർഹരായ അപേക്ഷകരെ കണ്ടെത്തുക, കേന്ദ്രാനുമതി ലഭിച്ച സ്ഥലത്തിന് അർഹരായ അപേക്ഷകരെ കണ്ടെത്തുക, സംയുക്ത പരിശോധന നടത്താൻ ശേഷിക്കുന്ന വിസ്തീർണത്തിൽ പരിശോധന നടത്തുക എന്നിവയാണു സർക്കാർ തീരുമാനങ്ങൾ.
ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണു ജില്ലാ കളക്ടർമാരുടെയും ലാൻഡ് റവന്യു കമ്മിഷണർമാരുടെയും നേതൃത്വത്തിൽ നടന്നു വരുന്നതെന്നും സി.കെ. ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
ഭൂമിപതിവു ചട്ടമനുസരിച്ചു വനം- റവന്യു ഭൂമിയുടെ സംയുക്ത പരിശോധന പൂർത്തിയാക്കും
01:21 AM Aug 22, 2017 | Deepika.com