കൊച്ചി: എറണാകുളം എംജി റോഡിലുള്ള സെന്റർ സ്ക്വയർ മാളിലെ മൾട്ടീപ്ലക്സ് തിയറ്ററുകൾ അടച്ചു പൂട്ടാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ നൽകിയ ഉത്തരവിനെതിരേ മാളിന്റെ ഉടമസ്ഥരായ പീവീസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി തള്ളിയാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഫയർ ഫോഴ്സ് അധികൃതരുടെ എൻഒസിയില്ലാതെ മാളിനു ബിൽഡിംഗ് പെർമിറ്റ് നൽകിയ കൊച്ചി കോർപറേഷൻ അധികൃതരുടെ നടപടി ഗുരുതരമായ വീഴ്ചയാണെന്നു ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. ഇത്തരമൊരു നടപടി ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വൻ ദുരന്തങ്ങൾക്കിടയാക്കുമെന്നും സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി. മാൾ നിർമിക്കാനുള്ള ആദ്യ പ്ലാനിൽ പിന്നീട് മാറ്റം വരുത്തിയാണു മൾട്ടീപ്ലക്സുകൾ നിർമിച്ചത്.
ആറു മുതൽ എട്ടുവരെയുള്ള നിലകളിൽ താമസ സൗകര്യം ഒരുക്കുമെന്നായിരുന്നു ആദ്യ പ്ലാനിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീടിതു മാറ്റി തിയറ്റർ കോംപ്ലക്സ് നിർമിച്ചു. ഇതു ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെന്റർ സ്ക്വയർ മാളിൽ ആറു മുതൽ എട്ടുവരെയുള്ള നിലയിലാണു മൾട്ടീപ്ലക്സ് തിയറ്ററുകൾ പ്രവർത്തിക്കുന്നത്.
ഫയർഫോഴ്സ് വിഭാഗത്തിന്റെ അന്തിമ എൻഒസിയില്ലാതെയാണ് തിയറ്ററുകൾ പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയ ജില്ലാ കളക്ടർ ജൂണ് എട്ടിനാണ് പൂട്ടാൻ ഉത്തരവിട്ടത്.
ദേശീയ ബിൽഡിംഗ് കോഡനുസരിച്ച് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളായ തിയറ്ററുകളും മറ്റും 30 മീറ്റർ ഉയരത്തിൽ സ്ഥാപിക്കാനാവില്ല. എന്നാൽ സെന്റർ സ്ക്വയർ മാളിലെ മൾട്ടീപ്ലക്സ് തിയറ്ററുകൾ 40 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫയർ ഫോഴ്സ് എൻഒസി നിഷേധിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ഇതംഗീകരിച്ചാണു കളക് ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. ഹർജിക്കാർക്ക് അപ്പീൽ നൽകാനുള്ള സമയം അനുവദിച്ച് ഉത്തരവു നടപ്പാക്കുന്നതിനു മൂന്നു ദിവസത്തെ സാവകാശം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
മൾട്ടീപ്ലക്സ് തിയറ്ററുകൾ പൂട്ടാനുള്ള കളക്ടറുടെ ഉത്തരവ് ശരിവച്ചു
01:02 AM Aug 22, 2017 | Deepika.com