കൊച്ചി: കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തുനിന്നു 2221 കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഇവരിൽ 2171 പേരെ പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ 50 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ആലപ്പുഴ പാണാവള്ളി സ്വദേശി താജു തന്റെ 15 വയസുള്ള മൂകനും ബധിരനുമായ മകൻ നിസാമുദ്ദീനെ കണ്ടെത്താനായി നൽകിയ ഹർജിയിലാണ് അസി. ഇൻസ്പെക്ടർ ജനറൽ വി. ഗോപാലകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.
2014 ഓഗസ്റ്റ് ഒന്നു മുതൽ 2017 ഓഗസ്റ്റ് ഒന്നുവരെ കാണാതായ 15 വയസിൽ താഴെയുള്ള കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ നേരത്തെ ഹൈക്കോടതി ഡിജിപിക്കു നിർദേശം നൽകിയിരുന്നു.
ഇതനുസരിച്ചാണു വിവരങ്ങൾ സമർപ്പിച്ചത്. കാണാതായ കുട്ടികളുടെ വിവരങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ ദൃശ്യ, ശ്രവ്യ, പത്രമാധ്യമങ്ങൾ മുഖേന ലഭ്യമാക്കുമെന്നും റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിലും വിവരം നൽകുമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
മൂന്നു വർഷത്തിനുള്ളിൽ 2221 കുട്ടികളെ കാണാതായി, 2171 പേരെ കണ്ടുകിട്ടി
01:02 AM Aug 22, 2017 | Deepika.com