മല്ലപ്പള്ളി: സിക്കിമിൽ മുന്നൂറടി താഴ്ചയിലേക്കു ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്കാരം ഇന്നു നടക്കും.
ആനിക്കാട് മുക്കാട്ട് വിജയരാജൻ നായരുടെ മകൻ പ്രവീൺ വി. നായരാണ് (24) മരിച്ചത്. കഴിഞ്ഞ 18-ന് രാവിലെ 11.45-ന് സിക്കിം നാഷണലൈസ്ഡ് ട്രാൻസ്പോർട്ട് ബസ് നോർത്ത് സിക്കിം ജില്ലയിലെ അഭിംതാങ്ങിന് സമീപം ഗാങ്ങ് ടോക്ക് മംഗേൻ റോഡിൽനിന്നു മുന്നൂറടി താഴ്ചയിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ മറ്റു മൂന്നുപേർ മരിക്കുകയും നാല്പതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. സിക്കിമിലെ സ്കൂളിൽ പ്രഥമാധ്യാപകനായിരുന്ന വിജയരാജൻ നായർ കഴിഞ്ഞമാസം ജോലിയിൽനിന്നും വിരമിച്ചിരുന്നു. പിന്നീട് നാട്ടിലെത്തിയശേഷം ഭാര്യ പ്രമീളയും മകൻ പ്രവീണുമൊത്ത് ഓഫീസ് രേഖകൾ ഏറ്റുവാങ്ങുന്നതിനായി വീണ്ടും സിക്കിമിൽ പോയതായിരുന്നു. പ്രവീൺ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയിരുന്നു. അമ്മ: പ്രമീള (വായ്പൂര് ആഞ്ജനേയ സരസ്വതി വിദ്യാമന്ദിരം സ്കൂൾ അധ്യാപിക) കുളത്തൂർ ചക്കാലയിൽ കുടുംബാംഗം. സഹോദരൻ: പ്രണവ് വി. നായർ.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് വിജയരാജൻ നായരും അവിടെ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ വിമാനമാർഗം നെടുന്പാശേരിയിലെത്തിക്കുന്ന മൃതദേഹം പുലർച്ചെയോടെ ആനിക്കാട്ടുള്ള വസതിയിലെത്തിക്കും.സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ .
സിക്കിമിൽ ബസപകടത്തിൽ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
01:02 AM Aug 22, 2017 | Deepika.com