കളമശേരി: വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള അടിയന്തിര നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. കളമശേരി എൻഎഡി കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ‘സ്വസ്ത് ബച്ചേ, സ്വസ്ത് ഭാരത്’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ക്ലാസുകളും കടന്നുപോകുന്ന വിദ്യാർഥികൾ കൈവരിക്കേണ്ട അടിസ്ഥാനവിവരങ്ങളുടെ സൂചകങ്ങൾ തയാറാക്കിക്കഴിഞ്ഞു. ശാസ്ത്ര, ഭാഷാ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവ രൂപീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിൽതന്നെ ചാർട്ടുകളായി ഇത് പ്രദർശിപ്പിക്കാനുള്ള സംവിധാനവും ഉടൻ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിദ്യാർഥികളിൽ ശാരീരികക്ഷമതയും നല്ല ഭക്ഷണശീലവും ഉറപ്പാക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം വേണം. കായികവിനോദത്തിലൂടെ മാത്രമല്ല, വീട്ടിലെ ജോലികളിൽ മുതിർന്നവരെ സഹായിച്ചും ശാരീരികക്ഷമത കൈവരിക്കാനാകും. അതിൽ ആൺ-പെൺ വ്യത്യാസം വേണ്ടതില്ല. യോഗ തുടങ്ങിയ വ്യായാമമാർഗങ്ങൾ ശരീരത്തിനു മാത്രമല്ല, മനസിനും സുഖം തരുമെന്നും ചടങ്ങിനിടയിൽ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിനു മുന്നോടിയായി വിദ്യാർഥികളുടെ യോഗാഭ്യാസപ്രകടനം വീക്ഷിച്ച മന്ത്രി ഫിസിക്കൽ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് പ്രദർശനനഗരിയും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫിസിക്കൽ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് പ്രൊഫൈൽ കാർഡിന്റെ പ്രകാശനവും ജാവദേക്കർ നിർവഹിച്ചു. ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, കെ.വി. സംഗതൻ കമ്മീഷണർ കെ. സന്തോഷ് കുമാർ, അഡീഷണൽ കമ്മീഷണർ യു.എൻ. ഖവാരേ, കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ആർ.ജെ. നട്കർണി എന്നിവർ പങ്കെടുത്തു.
വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തരനടപടി: കേന്ദ്രമന്ത്രി
12:51 AM Aug 22, 2017 | Deepika.com