ആലപ്പുഴ: 65-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ സ്റ്റാർട്ടിംഗ്, ടൈമിംഗ് സംവിധാനങ്ങൾ പൂർണമായി പരാജയപ്പെട്ടെന്നും ജലോത്സവ സ്റ്റാർട്ടർമാർ സന്പൂർണ പരാജയമാണെന്നും കേരള റോവിംഗ് ആൻഡ് പാഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ. പരിചയ സന്പത്ത് കുറവുള്ളവർ കൈകാര്യം ചെയ്തതാണ് സ്റ്റാർട്ടിംഗ് പരാജയപ്പെടാൻ കാരണം.
പരിചയസന്പന്നരെ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചിട്ടും അതിന് തയാറാകാതിരിക്കുകയും രണ്ടു പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന സ്റ്റാർട്ടിംഗ് സന്പ്രദായം പൂർണമായി ഉപേക്ഷിക്കുകയും ചെയ്തതാണ് ഇത്തരത്തിലൊരു പരാജയത്തിനു കാരണമായത്.
സ്റ്റാർട്ടിംഗ് പോയിന്റിൽ വള്ളങ്ങൾ പത്തും പതിനഞ്ചും മീറ്റർ വരെ വ്യത്യാസത്തിലാണ് സ്റ്റാർട്ടിംഗ് നടന്നത്. ആയതിനാൽ ലക്ഷങ്ങൾ മുടക്കി പരിശീലനം നടത്തിയ ചുണ്ടനുകൾപോലും ഫൈനലിലെത്തിയില്ല. മാത്രമല്ല ഇത്തവണത്തെ സ്റ്റാർട്ടിംഗ് സന്പ്രദായം തുഴച്ചിൽക്കാരെയും ക്ലബുകളെയും മാനസികമായി തകർക്കുകയും ചെയ്തു. 1995 മുതൽ ജലോത്സവത്തിൽ നടപ്പാക്കിയിരുന്ന സ്റ്റാർട്ടിംഗ് സംവിധാനം സ്റ്റാർട്ടർമാരുടെ പ്രവർത്തനത്തിനുള്ള പോരായ്മമൂലം ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. എന്നാൽ ഇത് പൂർണമായും പരാജയപ്പെടുകയായിരുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു.
നിലവിലുള്ള സ്റ്റാർട്ടിംഗ് പാനൽ പൂർണമായി ഒഴിവാക്കി ജലമേളകളിൽ പരിചയ സന്പത്തുള്ള കുട്ടനാട്ടുകാർ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തി പുതിയ പാനൽ രൂപീകരിക്കണമെന്നും പരിചയസന്പന്നരെ ഉൾപ്പെടുത്തി ജലോത്സവത്തിലെ പ്രധാന കമ്മിറ്റിയായ റേസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി വള്ളംകളി രംഗത്തെ അനുഭവ സന്പത്തുള്ളവരെ മാറ്റി കമ്മിറ്റികളിൽ അനർഹരെ തിരുകി കയറ്റുന്നതാണ് പരാജയങ്ങൾക്ക് കാരണമെന്നും അസോസിയേഷൻ പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം, ട്രഷറർ ജോസഫ് ഇളംകുളം, മോനിച്ചൻ പുത്തൻപറന്പ്, കുഞ്ഞപ്പൻ കോട്ടാശേരി എന്നിവർ ആരോപിച്ചു.
സ്റ്റാർട്ടിംഗ് തകരാറിനു പിന്നിൽ ക്രമക്കേടെന്ന്
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിലെ ഇലക്ട്രോണിക് സ്റ്റാർട്ടിംഗ് സംവിധാനം പരാജയപ്പെട്ടതിനു പിന്നിൽ ക്രമക്കേടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകുമെന്ന് കേരള ജലോത്സവ ജാഗ്രതാ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 15 ലക്ഷം രൂപ സ്വകാര്യ വ്യക്തിക്ക് നൽകിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തണം. ഈ പണം എൻടിബിആർ സൊസൈറ്റിക്ക് തിരികെ ലഭിക്കാൻ ഏർപ്പാടുണ്ടാക്കണം. സ്പോർട്സ് കൗണ്സിലിൽ നിന്നോ മറ്റ് ഏതെങ്കിലും ഏജൻസിയിൽ നിന്നോ സ്റ്റാർട്ടർമാരെ കണ്ടെത്തി വേണം വള്ളംകളി നടത്താൻ. രാഷ്ട്രീയക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണം.
വള്ളംകളി കമ്മിറ്റിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തണം. നെഹ്റുട്രോഫി സബ്്കമ്മിറ്റികൾ പിരിച്ചുവിടണം. ജലോത്സവ പ്രേമികളുടെ സ്വപ്നമായ കേരള ബോട്ട് റേസ് ലീഗ് നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും പ്രസിഡന്റ് മുട്ടാർ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബാബു പാറക്കാടൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നെഹ്റുട്രോഫി ജലോത്സവ സ്റ്റാർട്ടർമാർ സന്പൂർണ പരാജയമെന്ന്
12:45 AM Aug 22, 2017 | Deepika.com