തിരുവനന്തപുരം: ശൂന്യവേളയിൽ സഭാസ്തംഭനം വരെ എത്തിയ പ്രതിപക്ഷ പ്രതിഷേധം. നിയമനിർമാണ വേളയിൽ ബില്ലു കീറിയെറിഞ്ഞു സഭ വിട്ടിറങ്ങി പ്രതിഷേധം. പിന്നാലെ സഭാകവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി കടുപ്പിച്ച പ്രതിഷേധം.
ബാലാവകാശ കമ്മീഷൻ നിയമനവിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനത്തിന്റെ പേരിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. രാവിലെ മുതൽ പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു വരുന്ന കാര്യം. രാജിയുടെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തു പറഞ്ഞെങ്കിലും പ്രതിപക്ഷം വിട്ടുകൊടുക്കുന്ന മട്ടില്ല. സഭാസമ്മേളനം മൂന്നു ദിനം കൂടി അവശേഷിക്കുമ്പോൾ പ്രതിഷേധക്കൊടുങ്കാറ്റുയർത്താനുള്ള തീരുമാനത്തിലാണു പ്രതിപക്ഷം.
സ്വാശ്രയ പ്രശ്നത്തിൽ പ്രതിപക്ഷം മന്ത്രി ശൈലജയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതിനിടയിലാണു ബാലാവകാശ കമ്മീഷനിലെ നിയമനത്തിന്റെ പേരിൽ മന്ത്രിയെ വിമർശിച്ചു കൊണ്ടുള്ള കോടതി വിധി വീണു കിട്ടുന്നത്. ഇനി മന്ത്രിയുടെ രാജിയല്ലാതെ മറ്റു മാർഗമൊന്നുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീർത്തുപറഞ്ഞു. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തിനു സമാനമായി ബാലാവകാശ കമ്മീഷൻ നിയമനത്തെ അവതരിപ്പിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്.
കോടതിയുടെ അന്തിമവിധിയിൽ ഒരു മന്ത്രിയും അധികാര ദുർവിനിയോഗം നടത്തിയതായി ഹൈക്കോടതി ഇതിനു മുമ്പു പറഞ്ഞിട്ടില്ലെന്നാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച ഷാഫി പറമ്പിൽ വാദിച്ചത്. ഹൈക്കോടതി ഇടപെട്ടു നിയമനം റദ്ദാക്കിയ വ്യക്തി പന്ത്രണ്ടു കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ഒരു കേസിൽ അറുപത്തിയെട്ടു ദിവസം റിമാൻഡിൽ കഴിഞ്ഞയാളാണെന്നും ഷാഫി പറഞ്ഞു. സെൻകുമാർ കേസിൽ സർക്കാർ ഇരുപത്തിയയ്യായിരം രൂപ പിഴയൊടുക്കി. ബാലാവകാശ കമ്മീഷൻ കേസിൽ പിഴ അമ്പതിനായിരമായി. ഇതിങ്ങനെ പോയാൽ എവിടെയെത്തും എന്നായിരുന്നു ഷാഫിയുടെ ചോദ്യം.
സർക്കാർ നടപടികളെ കോടതി വിമർശിക്കുന്നതൊന്നും പുതിയ കാര്യമല്ലെന്നു പറഞ്ഞു ലഘൂകരിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. ഒരാൾ കമ്യൂണിസ്റ്റ് ആയതിന്റെ പേരിൽ തൊഴിലോ ഭരണഘടനാ പദവിയോ നിഷേധിക്കപ്പെടുന്നതിനു ന്യായീകരണമില്ല. മലയാറ്റൂർ രാമകൃഷ്ണൻ ഉൾപ്പെടെ പലർക്കും മുമ്പ് ഇങ്ങനെ പദവികൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റായിരുന്ന എം. മോഹൻകുമാറിനെ കമ്മീഷൻ അംഗമാക്കിയപ്പോൾ തങ്ങൾ എതിർത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടു പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗമായ സുരേഷിനെ മലയാറ്റൂരുമായി താരതമ്യപ്പെടുത്തിയതിലെ ശേലുകേട് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഏതായാലും മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന പ്രതിപക്ഷവാദം മുഖ്യമന്ത്രി അംഗീകരിച്ചില്ല. മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോൾ ഹൈക്കോടതി ജഡ്ജിയാണു രാജിവയ്ക്കേണ്ടതെന്നു തോന്നിപ്പോയെന്നായി രമേശ് ചെന്നിത്തല. കെ.കെ. ശൈലജ എന്തു തൊട്ടാലും കുളമാക്കുമെന്നും രമേശ് പറഞ്ഞു. പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയപ്പോൾ നടപടികളുമായി മുന്നോട്ടു പോകാൻ സ്പീക്കർ ശ്രമിച്ചു. എന്നാൽ പ്രതിഷേധം കടുത്തതോടെ സഭ തത്കാലം നിർത്തിവയ്ക്കുന്നതായി അറിയിച്ചു.
പിന്നീട് സഭ സമ്മേളിച്ചപ്പോൾ നിയമനിർമാണവുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറായി. കേരള സഹകരണ സംഘം ഭേദഗതി ബിൽ ചർച്ചയിൽ അവർ പങ്കെടുത്തു. ജില്ലാ സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാനുള്ള നിയമഭേദഗതി എന്നായിരുന്നു പ്രതിപക്ഷം ഈ ബില്ലിനെ വിശേഷിപ്പിച്ചത്. എന്നാൽ, സഹകരണമന്ത്രി വേറൊരു തരത്തിലാണു ബില്ലിനെ കണ്ടത്. ഒരു സഹകരണ ബാങ്കിനെയും പിരിച്ചു വിട്ടിട്ടില്ല. ചില പുന:ക്രമീകരണങ്ങൾ വരുത്തിയപ്പോൾ ജില്ലാ ബാങ്ക് ഭരണസമിതികൾ പിരിഞ്ഞു പോയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നായിരുന്നു മന്ത്രിയുടെ അഭ്യർഥന. രണ്ടു തവണ തുടർച്ചയായി സഹകരണ സംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചവർ പിന്നീട് ഭാരവാഹികളാകരുതെന്ന വ്യവസ്ഥ പിൻവലിക്കാൻ മന്ത്രി തയാറായി.
സ്വാശ്രയ മെഡിക്കൽ കോളജുകളെ നിയന്ത്രിക്കാനുള്ള കേരള മെഡിക്കൽ വിദ്യാഭ്യാസം സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും ബിൽ എടുത്തതോടെ പ്രതിപക്ഷം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെ ചാടിയെണീറ്റു. മന്ത്രി രാജി വച്ചേ പറ്റൂ എന്നും തങ്ങൾ സഭയ്ക്കു പുറത്തു സത്യഗ്രഹം ആരംഭിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തിന്റെ അഭാവത്തിലും ബില്ലിന്മേൽ ചർച്ച നടന്നു. കേരള ഹൈക്കോടതി മുൻകാലങ്ങളിൽ മന്ത്രിമാർക്കെതിരെ നടത്തിയിട്ടുള്ള പരാമർശങ്ങൾ പ്രതിപക്ഷത്തെ ഓർമിപ്പിക്കുകയായിരുന്നു എം. സ്വരാജ്. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള മുഴുവൻ പ്രശ്നങ്ങൾക്കും ഉത്തരവാദി യുഡിഎഫ് നേതാക്കളാണെന്നും സ്വരാജ് പറഞ്ഞു.
സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്കെതിരേ സംസാരിക്കാൻ സാധിക്കാത്തതിനാലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോയതെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദം. അതു കേൾക്കാൻ പ്രതിപക്ഷമില്ലാതിരുന്നതിനാൽ മന്ത്രിക്ക് അവരുടെ മറുപടി കേൾക്കേണ്ടി വന്നില്ല.
ചോദ്യോത്തരവേളയിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. അതു മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആയിരുന്നു. മന്ത്രിയോടുള്ള ചോദ്യങ്ങളിൽ ഭൂമികൈയേറ്റം കൂടി ഉൾപ്പെടുത്തിയപ്പോൾ സഭയിൽ ബഹളം ഉയർന്നു. ഭൂമി കൈയേറ്റത്തോടൊപ്പം കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള നടപടികളുമെടുക്കുമോ എന്ന എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യം മന്ത്രിയെ ചൊടിപ്പിച്ചു. ഒരു സെന്റ് ഭൂമി കൈയേറിയെന്നു തെളിയിച്ചാൽ തന്റെ സ്വത്തുക്കൾ മുഴുവൻ നെല്ലിക്കുന്നിനു കൊടുക്കാമെന്നു പറഞ്ഞ് മന്ത്രി നെല്ലിക്കുന്നിനെ വെല്ലുവിളിച്ചു. അതിമോഹമില്ലാത്തതു കൊണ്ടോ എന്തോ നെല്ലിക്കുന്ന് വെല്ലുവിളി സ്വീകരിച്ചു കണ്ടില്ല.
സാബു ജോണ്
പ്രതിഷേധത്തിൽ മുങ്ങി സഭ; മന്ത്രി ശൈലജയ്ക്കെതിരേ മയമില്ലാതെ പ്രതിപക്ഷം
12:45 AM Aug 22, 2017 | Deepika.com