കുണ്ടറ: കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് സുഹൃത്തുക്കളായ മൂന്നു യുവാക്കൾ മരിച്ചു. കിളികൊല്ലൂർ മങ്ങാട് ഉഷസ് നഗർ തൊടിയിൽ കടയിൽ വീട്ടിൽ (കുളത്തൂർ വീട്) യേശുദാസൻ-ജെസി ദമ്പതികളുടെ മകൻ മോനീഷ് (28), മുള്ളൂർ കായൽവാരത്ത് തോമസ്-ഷേർളി ദമ്പതികളുടെ മകൻ ടോണി തോമസ് (28), മങ്ങാട് ജനനി നഗർ പിള്ളവീട്ടിൽ പടിഞ്ഞാറ്റതിൽ ഡൊമനിക് സാവിയോ (30) എന്നിവരാണു മരിച്ചത്.
ഞായറാഴ്ച പുലർച്ചെ കണ്ടച്ചിറ തട്ടിൻപുറം വരമ്പേൽ കായൽവാരത്താണു മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെറുവള്ളത്തിലാണ് മൂവരും കായലിൽ പോയത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവ രുടെ ബൈക്കുകൾ കായൽതീരത്ത് കണ്ടെത്തി. തുടർന്നു നടത്തിയ തെരച്ചിലിൽ രാവിലെ മൃതദേഹങ്ങൾ കായലിൽനിന്നു കണ്ടെടുക്കുകയായിരുന്നു. മത്സ്യബന്ധനത്തിനു പോകുന്നയാളാണ് ടോണി. വീട്ടിൽ മത്സ്യക്കൃഷിയുമുണ്ട്. മങ്ങാടുള്ള കശുവണ്ടി സംസ്കരണ സ്ഥാപനത്തിലെ ജീവനക്കാരാണ് സാവിയോയും മോനീഷും. മൂവരും അവിവാഹിതരാണ്.
കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ടോണിയുടെയും മോനീഷിന്റെയും മൃതദേഹങ്ങൾ കണ്ടച്ചിറ സെന്റ് ആന്റണീസ് യുപി സ്കൂളിൽ പൊതുദർശനത്തിനുവച്ചശേഷം വൈകുന്നേരം നാലരയോടെ കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സാവിയോയുടെ മൃതദേഹം ഇന്നു രാവിലെ 11ന് കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു
12:30 AM Aug 21, 2017 | Deepika.com