പത്തനംതിട്ട: എംബിബിഎസ് ഫീസ് കുത്തനെ ഉയർന്നതോടെ സംസ്ഥാന റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള കുട്ടികളിൽ നല്ലൊരു വിഭാഗം ആയുർവേദ കോഴ്സ് (ബിഎഎംഎസ്) ഓപ്ഷൻ നൽകി അലോട്ട്മെന്റ് ഉറപ്പാക്കി. ഇക്കുറി എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തോടൊപ്പം ആയുർവേദ കോളജുകളിലേക്കും അലോട്ട്മെന്റ് നടത്തിയിരുന്നു.
ഗവൺമെന്റ് ആയുർവേദ കോളജുകളിൽ ആദ്യഘട്ട അലോട്ട്മെന്റിൽ പ്രവേശനം നേടിയിട്ടുള്ള കുട്ടികളിൽ ഒരു വിഭാഗം രണ്ടാംഘട്ടത്തിൽ സ്വാശ്രയ എംബിബിഎസ് അലോട്ട്മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. ഹയർ ഓപ്ഷൻ ലഭിച്ചതായതിനാൽ കുട്ടികൾക്കു കോഴ്സ് മാറാൻ അനുമതിയുണ്ട്. ഇതോടെ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളജുകളിൽ ഒഴിവുവരും.
സ്വാശ്രയ ആയുർവേദ കോളജുകളിൽ ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. ഉന്നത റാങ്കുള്ള കുട്ടികളാണു സ്വാശ്രയ ആയുർവേദ കോളജുകളിലേക്കെത്തിയിരിക്കുന്നത്. ഗവൺമെന്റ് കോളജുകളിലേക്ക് ഹയർ ഓപ്ഷൻ ഉള്ള കുട്ടികൾക്ക് ഒഴിവുവരുന്നതനുസരിച്ചു മാറാനാകും.
ബിഡിഎസ് സീറ്റുകളിലും രണ്ടാംഘട്ടത്തിലൂടെ അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. എംബിബിഎസ് കഴിഞ്ഞാൽ ഏറെപ്പേർക്കും ഓപ്ഷൻ ബിഡിഎസായതിനാൽ ഫീസ് ഘടനയിലെ അവ്യക്തത കാരണം ബിഡിഎസിലേക്കും തള്ളിക്കയറ്റം പ്രതീക്ഷിക്കാം. ഹോമിയോ (ബിഎച്ച്എംഎസ്) കോളജുകളിലേക്കുള്ള അലോട്ട്മെന്റ് ആരംഭിച്ചിട്ടില്ല. എബിബിഎസ്, ബിഡിഎസ് പ്രവേശനം പൂർത്തിയായാലും ആയുർവേദം, ഹോമിയോ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്താം. എംബിബിഎസ് പ്രവേശനം പൂർത്തിയായി ഒരു മാസം കൂടി കഴിഞ്ഞു മാത്രമാണ് സാധാരണനിലയിൽ ബിഎഎംഎസ്, ബിഎച്ച്എംഎസ് ക്ലാസുകൾ തുടങ്ങുന്നത്.
കനത്ത ഫീസ്: ഉയർന്ന റാങ്കുകാർ ആയുർവേദത്തിലേക്ക്
12:27 AM Aug 21, 2017 | Deepika.com