വിതുര: കുരിശുകളും അൾത്താരയും തകർക്കപ്പെട്ട ബോണക്കാട് കുരിശുമലയിൽ ഞായറാഴ്ച കുർബാനയ്ക്കെത്തിയ വിശ്വാസികളെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ തടഞ്ഞുവച്ചു .ബോണക്കാട് റോഡിൽ കാണിത്തടം ചെക്ക് പോസ്റ്റിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
നെയ്യാറ്റിൻകര രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൂട്ടത്തോടെ എത്തിയപ്പോൾ ചെക്ക്പോസ്റ്റ് തുറക്കാൻ വനം വകുപ്പ് തയാറായില്ല . ഇവർ എത്തിയ വാഹനങ്ങളും തൊട്ടു പുറകിലായി എത്തിയ ബോണക്കാട് കെഎസ്ആർടിസി ബസും ഇതോടെ വഴിയിൽ കുടുങ്ങി .ബോണക്കാട് എസ്റ്റേറ്റ് ലയങ്ങളുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടു സൗജന്യ സേവനം നടത്തുകയായിരുന്ന എൻജിനിയറിംഗ് വിദ്യാർഥികളുടെ ഉച്ചഭക്ഷണവും ഇതോടെ മുടങ്ങി .
പ്രതികൂല കാലാവസ്ഥയിൽ മൂന്നു മണിക്കൂറിലധികം ചെക്ക് പോസ്റ്റിൽ കുടുങ്ങിയ വിശ്വാസികൾ പ്രേതിഷേധവുമായി രംഗത്തിറങ്ങി . വിശപ്പും ദാഹവും സഹിക്കാനാകാതെ പലരും തളർന്നു വീണു. സംഭവം വഷളായതോടെ ഉച്ചയ്ക്കുശേഷം നെടുമങ്ങാട് തഹസിൽദാർ അനിൽകുമാറും ഡിവൈഎസ്പി ജെ.കെ. ദിനിലും സ്ഥലത്തെത്തി.
വിശ്വാസികളോടൊപ്പം ഉണ്ടായിരുന്ന നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. രാജ്കുമാർ, ഫാ. രാഹുൽ ബി. ആന്റോ, ഫാ. സെബാസ്റ്റ്യൻ, സിസ്റ്റർ എലിസബത്ത് സേവിയർ എന്നിവരുമായി അധികൃതർ ചർച്ച നടത്തി. ചെക്ക്പോസ്റ്റിൽ വിശ്വാസികളെ തടഞ്ഞവർക്കെതിരെ നടപടി എടുക്കാമെന്ന് തഹസിൽദാരും ഡിവൈഎസ്പിയും ഉറപ്പു നൽകി. വിശ്വാസികൾ മടങ്ങിപ്പോകാൻ തയാറാകാത്തതിനെ തുടർന്ന് ഒടുവിൽ ചെക്ക്പോസ്റ്റ് തുറന്നു കൊടുക്കാൻ വനം വകുപ്പ് തയാറായി. കുരിശുമലയിൽ പ്രവേശിച്ച വിശ്വാസികൾ ബോണക്കാട് പള്ളിയിൽ ദിവ്യബലി അർപ്പിച്ചു. കഴിഞ്ഞ ദിവസം തകർത്ത കുരിശും അൾത്താരയും സന്ദർശിച്ച ശേഷമാണു മടങ്ങിയത്
ബോണക്കാട് കുരിശുമലയിൽ കുർബാനയ്ക്കെത്തിയ വിശ്വാസികളെ വനം വകുപ്പ് ചെക്ക് പോസ്റ്റിൽ തടഞ്ഞു
12:27 AM Aug 21, 2017 | Deepika.com