തിരുവനന്തപുരം: കുരിശുമല തീർഥാടനത്തിന്റെ ഭാഗമായി ബോണക്കാട് സ്ഥാപിക്കപ്പെട്ടിരുന്ന കുരിശുകളും അൾത്താരയും തകർത്ത നടപടി സംസ്ഥാനത്ത് നിലനിൽക്കുന്ന മതസൗഹാർദത്തോടുള്ള വെല്ലുവിളിയാണെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം. ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വനംവകുപ്പ് പറയുന്ന സാഹചര്യത്തിൽ ഇതിനുപിന്നിലെ ദുഷ്ടശക്തികളെ കണ്ടെത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും മതസൗഹാർദം തകർക്കാനുള്ള ഏതൊരു നീക്കത്തെയും തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ക്രൈസ്തവരും നാനാജാതിമതസ്ഥരും പവിത്രമായിക്കണ്ട് വണങ്ങിപ്പോന്നിരുന്ന ബോണക്കാട് തീർഥാടനകേന്ദ്രത്തിനുനേരെ നടന്ന ആക്രമണങ്ങൾ വേദനാജനകവും പ്രതിഷേധാർഹവുമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു.
യാതൊരുവിധത്തിലുമുള്ള കൈയേറ്റവും കത്തോലിക്കസഭ പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. അവകാശപ്പെട്ട സ്ഥലങ്ങൾ നിയമപരമായും സമാധാനപരമായും ഒഴിപ്പിച്ചെടുക്കാൻ വനംവകുപ്പിന് അവകാശമുണ്ട്. ബന്ധപ്പെട്ടവരുമായുള്ള ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുകൊടുത്ത സാഹചര്യത്തിൽ കുരിശുകളും അൾത്താരയും തകർത്ത് ഈ പ്രദേശത്ത് മതസ്പർധ വളർത്താനുള്ള ഗൂഢനീക്കത്തിന് വനംവകുപ്പ് ഒത്താശചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
കഴിഞ്ഞദിവസം കുരിശുകൾ തകർക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മന്ത്രി കെ. രാജു ഇടപെട്ട് നിർത്തിവയ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം കടന്നുകയറ്റങ്ങൾ ഉണ്ടായത്. ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിൽ സാമൂഹ്യവിരുദ്ധശക്തികൾക്ക് പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സംസ്ഥാനത്ത് നിലനിൽക്കുന്ന മതസൗഹാർദത്തെ ചോദ്യം ചെയ്യുന്നതരത്തിലുള്ള അക്രമപ്രവർത്തനങ്ങൾ ഒട്ടനവധി തവണ അരങ്ങേറിയിട്ടുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാനും സംസ്ഥാനത്ത് മതസൗഹാർദം നിലനിർത്താനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർച്ച് ബിഷപ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആക്രമണം മതസൗഹാർദത്തോടുള്ള വെല്ലുവിളി: ആർച്ച് ബിഷപ് ഡോ. സൂസപാക്യം
12:27 AM Aug 21, 2017 | Deepika.com