തിരുവനന്തപുരം: ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്ത നൽകാൻ കണ്ടെത്തേണ്ടത് ഏകദേശം പതിനൊന്നു കോടി രൂപ. നാൽപ്പത്തി രണ്ടായിരത്തോളം ജീവനക്കാരും മുപ്പത്തി ഒൻപതിനായിരത്തോളം പെൻഷൻകാരുമാണ് കെഎസ്ആർടിസിയിലുള്ളത്.
ജീവക്കാർക്ക് ഉത്സവ ബത്തയായി എത്ര രൂപ നൽകണമെന്ന കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വർഷം 10,000 രൂപയ്ക്കു മുകളിൽ ശമ്പളമുള്ളവർക്ക് 1750 രൂപയും അതിൽ താഴെ ശമ്പളമുള്ളവർക്ക് രണ്ടായിരം രൂപയുമായിരുന്നു ഉത്സവബത്ത നൽകിയത്. ഇതനുസരിച്ച് ഇത്തവണ ജീവനക്കാർക്ക് ഉത്സവബത്ത നൽകുന്നതിന് ഏഴു കോടിയിലധികം രൂപ വേണം.
കെഎസ്ആർടിസി പെൻഷൻകാർക്ക് ഇത്തവണ ആയിരം രൂപ വീതം ഉത്സവബത്ത നൽകാൻ തീരുമാനിച്ചതായാണു വിവരം. ഇതിനുസരിച്ച് ഏകദേശം നാലു കോടി രൂപ വേണ്ടിവരും. കഴിഞ്ഞ വർഷം ഓണത്തിന് ഉത്സവബത്തയായി പെൻഷൻകാർക്കു നൽകിയത് 750 രൂപയായിരുന്നു.
ശമ്പളവും പെൻഷനും നൽകുന്നതിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ്. ജൂണ്, ജൂലൈ മാസങ്ങളിലെ പെൻഷൻ തുക കുടിശികയാണ്. ഈ മാസത്തെ പെൻഷനായി 10,000 രൂപ മാത്രമാണ് നൽകിയത്. ബാക്കി തുക നൽകാനുണ്ട്.
പെൻഷൻകാരുടെ കുടിശിക ഓണത്തിനു മുൻപ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇന്ന് ട്രാൻസ്പോർട്ട് ഭവനുമുന്നിൽ ധർണ നടത്തും. ഉത്സവ ബത്തയില്ലെങ്കിലും പെൻഷൻ തുക കുടിശിക സഹിതം ഓണത്തിന് മുൻപ് ലഭിച്ചാൽ മതിയെന്ന അഭിപ്രായമാണ് പെൻഷൻകാർക്കുള്ളത്.
ഈ മാസം 31നാണ് കെഎസ്ആർടിസിയിൽ ശമ്പളം നൽകേണ്ടത്. ഇതിനായി 86 കോടി രൂപയാണ് കണ്ടെത്തേണ്ടത്. ഒരുമാസത്തെ പെൻഷൻ നൽകുന്നതിന് മാത്രം വേണ്ടത് 60 കോടി രൂപ. ഇതിനു പുറമേയാണ് ഓണത്തിന് ഉത്സവ ബത്ത നൽകുന്നതിന് കണ്ടെത്തേണ്ട പണം.
സെപ്റ്റംബർ നാലിനാണു തിരുവോണം. പണം കണ്ടെത്തുന്നതിനായി സ്ഥിരമായി മുട്ടാറുള്ള വാതിലുകളെല്ലാം മുട്ടിക്കൊണ്ടിരിക്കുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ്. കെടിഡിഎഫ്സിക്കു പുറമേ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്.
പാലക്കാട് ജില്ലാ സഹകരണ ബാങ്കിൽ നിന്നു നൂറു കോടി രൂപയും പത്തനംതിട്ട ജില്ലാ സഹകണ ബാങ്കിൽ നിന്ന് 50 കോടിയും വായ്പയെടുക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ധനം വാങ്ങിയ ഇനത്തിലും കോടിക്കണക്കിന് രൂപ കെഎസ്ആർടിസിക്കു കടമുണ്ട്.
റിച്ചാർഡ് ജോസഫ്
കെഎസ്ആർടിസി: ഉത്സവബത്തയ്ക്കു വേണ്ടതു 11 കോടി
12:15 AM Aug 21, 2017 | Deepika.com