നെടുങ്കണ്ടം: ജില്ലാ ഓണം-ബക്രീദ് ഫെയറിന്റെ ഉദ്ഘാടന ചടങ്ങ് പ്രഹസനമായതിൽ ഉദ്യോഗസ്ഥർക്കു മന്ത്രി എം.എം.മണിയുടെ ശകാരം. ഇന്നലെ നെടുങ്കണ്ടത്തു നടന്ന പരിപാടിയാണു പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഇല്ലാത്തതുമൂലം പ്രഹസനമായത്. ഫെയറിന്റെ ഉദ്ഘാടകനായ മന്ത്രി മണി ഇതിനു സംഘാടകരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ജനപങ്കാളിത്തം ഇല്ലാതിരുന്നതും നോട്ടീസിൽ പേരെഴുതിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാതിരുന്നതും ജില്ലാ നേതാക്കളുടെ പേരു നോട്ടീസിൽ പ്രാധാന്യം നൽകാതെ ചേർത്തതുമെല്ലാമാണു മന്ത്രിയെ ക്ഷുഭിതനാക്കിയത്. പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി സർക്കാർ എത്ര നല്ല കാര്യങ്ങൾ മുന്പോട്ട് വച്ചാലും അതു ജനങ്ങളിൽ എത്തിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാതല പരിപാടി വെറും വഴിപാടാക്കി. ഇങ്ങനെ ചെയ്ത അഞ്ചും ആറും അക്ക ശന്പളം വാങ്ങുന്നവർ പരിപാടി നടത്താൻ കഴിയില്ലെങ്കിൽ അത് ഏൽക്കരുതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പരിപാടി തന്നെ നടത്തണമെന്ന നിർബന്ധമൊന്നും തനിക്കില്ല. ഇത് ഉദ്ഘാടനം ചെയ്തിട്ടു തനിക്കു നേതാവാകേണ്ട കാര്യവുമില്ല. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനത്തിൽ അമർഷം ഉണ്ടെന്നും കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ശകാരത്തിനിടയ്ക്കു ചില നാടൻ ഭാഷാപ്രയോഗങ്ങൾ നടത്താനും മന്ത്രി മടിച്ചില്ല.
ജില്ലയിലെ എംഎൽഎമാരുടെയും എംപിയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പേര് നോട്ടീസിൽ ഉണ്ടായിരുന്നെങ്കിലും ഇവരാരും ചടങ്ങിൽ പങ്കെടുത്തില്ല. വരുമെന്ന് ഉറപ്പുപറയുന്നവരുടെ പേരു മാത്രം നോട്ടീസിൽ വച്ചാൽ മതിയെന്നും മന്ത്രി ഓർമപ്പെടുത്തി. ഉദ്ഘാടകനും മറ്റ് പ്രസംഗകരും പ്രസംഗം ചുരുക്കി യോഗം പെട്ടെന്നു തീർക്കുകയും ചെയ്തു.
എന്നാൽ, പരിപാടി നെടുങ്കണ്ടത്തു സംഘടിപ്പിക്കുന്നതു സംബന്ധിച്ച് അഞ്ചു ദിവസം മുന്പാണ് അറിയിപ്പ് ലഭിച്ചതെന്നും വീഴ്ച മനഃപൂർവമല്ലെന്നും ഉടുന്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
ഓണം ഫെയർ ഉദ്ഘാടനവേദിയിൽ ഉദ്യോഗസ്ഥരെ കുടഞ്ഞ് മന്ത്രി മണി
12:15 AM Aug 21, 2017 | Deepika.com