തിരുവനന്തപുരം: നാട്ടിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സംസ്കാരമാണെന്ന് കേരളത്തിനു വേണ്ടതെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജി. ഗോപിനാഥൻ നായർ സ്മൃതി വാർഷികാചരണവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളേയും ഒരുമിപ്പിക്കുന്ന ആഘോഷമാണ് വിദ്യാരംഭം. അതിന് തലമുറകൾ തോറും പ്രചോദനമേകാൻ തുഞ്ചൻ സ്മാരകത്തിനാകുന്നു. ജി. ഗോപിനാഥൻ നായർ ചെയ്ത ഏറ്റവും ഉത്കൃഷ്ടകാര്യവും തുഞ്ചൻ സ്മാരകം സ്ഥാപിക്കുക എന്നതായിരുന്നെന്നും ആന്റണി പറഞ്ഞു. കോ-ബാങ്ക് ടവർ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എം.ആർ. തന്പാൻ അധ്യക്ഷത വഹിച്ചു. നടൻ മധു മുഖ്യപ്രഭാഷണം നടത്തി.
ജി. ഗോപിനാഥൻനായരെ കുറിച്ച് എം.ആർ തമ്പാൻ എഴുതിയ തീക്കടൽ കടഞ്ഞെടുത്ത ജൻമം എന്ന പുസ്തകം ഡോ. ഡി.ബാബുപോളിന് ആദ്യപുസ്തകം കൈമാറി മധു പ്രകാശനം ചെയ്തു. ഡോ. എം.ലീലാവതി, പ്രഫ. എം.കെ. സാനു, സി. രാധാകൃഷ്ണൻ, ഡോ. ഡി. ബാബുപോൾ,കാനായി കുഞ്ഞിരാമൻ, നെല്ലിയോട് വാസുദേവൻ നന്പൂതിരി, ഡോ. ടി.ജി. രാമചന്ദ്രൻ പിള്ള, പ്രഫ. കാട്ടൂർ നാരായണ പിള്ള എന്നിവരെ തുഞ്ചൻസ്മാരക സമിതിയുടെ ഫെലോഷിപ്പ് നൽകി ആദരിച്ചു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് ഫെലോഷിപ്പ്.
ജി.ഗോപിനാഥൻനായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും ഇതോടനുബന്ധിച്ചു നടന്നു. ടി.ജി. ഹരികുമാർ സ്വാഗതവും എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു.
ജനങ്ങളെ ഒന്നിപ്പിക്കുന്ന സംസ്കാരമാണ് കേരളത്തിനു വേണ്ടതെന്ന് എ.കെ. ആന്റണി
12:15 AM Aug 21, 2017 | Deepika.com