തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായി ചുമതലയേറ്റെടുത്തതിനു ശേഷം സംസ്ഥാനത്ത് ദളിതര്‍ക്കുനേരെയുള്ള പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ആദിവാസികളോടും ദളിതരോടുമുള്ള പോലീസ് മേധാവിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.
പോലീസ് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. വിനായകന്റെ കുടുംബത്തിന് ഒരു കോടി രൂപ സാമ്പത്തിക സഹായം നല്കാന് സര്‍ക്കാര്‍ തയാറാകണം. കാമ്പസുകളില്‍ എസ്എഫ്ഐ യോടൊപ്പം നില്‍ക്കാത്ത ദളിത് വിദ്യാര്‍ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഞാറനീലിയിലെ ആത്മഹത്യകളെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര-കേരള സർക്കാരിന്റെ ദളിത് പീഡനങ്ങൾക്കെതിരേ ഇന്നു രാവിലെ 11 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തും. ഉപവാസ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് സമാപന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം ഹസന് എന്നിവര്‍ പങ്കെടുക്കും.
ദളിത്- ആദിവാസി പീഡനങ്ങള്‍: കൊടിക്കുന്നിലിന്റെ ഉപവാസം ഇന്ന്
12:01 AM Aug 21, 2017 | Deepika.com