പട്ടാമ്പി: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പി.കെ. ശ്രീമതിയെന്നു വിളിച്ച് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നാക്കുപിഴ. ഓങ്ങല്ലൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് ആരോഗ്യമന്ത്രിയെ ശ്രീമതിയെന്നു സംബോധന ചെയ്തത്.
സദസിൽ കൂട്ടച്ചിരിയുയർന്നു. വേദിയിലുണ്ടായിരുന്നവർ ‘ആളുമാറി’യെന്ന് പറഞ്ഞപ്പോഴാണ് എംഎൽഎയ്ക്ക് അബദ്ധം മനസിലായത്. അതിനിടെ അത് ശൈലജയാണെന്ന് ആരോ പറഞ്ഞുകൊടുത്തു. ‘സോറി, മനസ് ടെൻഷനിലായതുകൊണ്ട് തെറ്റിപ്പോയതാ. ഒന്നും വിചാരിക്കരുത്. ആദ്യമായാണ് ഞാൻ എംഎൽഎയായ ശേഷം എന്റെ നാട്ടിൽ ഒരു മന്ത്രി വരുന്നത്. ഞാൻ നല്ല ടെൻഷനിലാണ്. അതു കൊണ്ടാണ് തെറ്റിയത്’- എംഎൽഎ പറഞ്ഞു .
അഞ്ചുമിനിറ്റിലേറെ നീണ്ട അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചപ്പോഴും എംഎൽഎയ്ക്കു മന്ത്രിയുടെ പേര് കിട്ടിയില്ല. ഉദ്ഘാടനത്തിനായി മന്ത്രിയെ ക്ഷണിക്കുന്നുവെന്നു പറഞ്ഞ് പേരുപറയാതെ പ്രസംഗം അവസാനിപ്പിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ. നാരായണദാസ്, ശൈലജ ടീച്ചർ എന്നു പറയാൻ പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച എംഎൽഎ വീണ്ടും മൈക്കിനടുത്തെത്തി മന്ത്രി ശൈലജ ടീച്ചറെ ക്ഷണിക്കുന്നുവെന്നു പറഞ്ഞ് പ്രശ്നം ചിരിക്കൂട്ടിലൊതുക്കി.
എംഎൽഎയ്ക്ക് തെറ്റി; ശൈലജ ശ്രീമതിയായി
11:50 PM Aug 20, 2017 | Deepika.com