കൊച്ചി: ഓണത്തോടനുബന്ധിച്ച് അരിയുടെ കൃത്രിമ വിലക്കയറ്റം തടയാൻ ആന്ധ്രയിൽനിന്ന് 5000 ടണ്‍ ജയ അരി സപ്ലൈകോ എത്തിക്കും. ആന്ധ്രയിലെ മില്ലുടമകളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
കിഴക്കൻ ഗോദാവരി ജില്ലയിൽനിന്ന് 34.48 രൂപയ്ക്കു വാങ്ങുന്ന ജയ അരി സപ്ലൈകോ ഔട്ട്ല റ്റുകളിലൂടെ സബ്സിഡി നിരക്കിൽ 25 രൂപയ്ക്കും സബ്സിഡിയില്ലാതെ 36 രൂപയ്ക്കും വിറ്റഴിക്കും. 23 മുതൽ നാലു ദിവസംകൊണ്ടു മുഴുവൻ അരിയും എത്തിക്കും.
ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂർത്തിയുമായി നടത്തിയ ചർച്ചയെത്തുടർന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമനും ഉദ്യോഗസ്ഥരും ആന്ധ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2010നുശേഷം ആദ്യമായാണ് ആന്ധ്രയിലെ മില്ലുകളിൽനിന്നു നേരിട്ട് സപ്ലൈകോ ജയ അരി വാങ്ങുന്നത്. ഇടനിലക്കാർ മുഖേനയും ഏജന്റുമാർ മുഖാന്തരവുമായിരുന്നു ഇതുവരെ ജയ അരി എത്തിച്ചിരുന്നത്.
പുതിയ സംവിധാനം ഓണക്കാലത്തിനു ശേഷം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധിച്ച ഔപചാരിക ഉടന്പടിയിൽ ഓണത്തിനുശേഷം ഒപ്പുവയ്ക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഓണത്തിന് ആന്ധ്രയിൽനിന്ന് 5,000 ടണ്‍ അരി
01:08 AM Aug 20, 2017 | Deepika.com