മട്ടാഞ്ചേരി: മത്സ്യബന്ധനത്തിടെ ബോട്ട് തീ പിടിച്ച് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന എട്ടു തൊഴിലാളികളെയും മറ്റൊരു ബോട്ടിൽകയറ്റി രക്ഷപ്പെടുത്തി. അര്‍ത്തുങ്കല്‍ മണക്കോടത്തിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ അമ്മ മരിയ എന്ന ചൂണ്ട ബോട്ടിനാണ് തീ പിടിച്ചത്. തമിഴ്നാട് സ്വദേശി ഗില്‍ബെര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. തൊഴിലാളികള്‍ ബോട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ തീ മോട്ടോറിലേക്ക് പടരുകയും പിന്നീട് ഡീസല്‍ ടാങ്കിലേക്ക് പടര്‍ന്ന് ബോട്ടിനെ വിഴുങ്ങുകയുമായിരുന്നു.
തീ പിടുത്തത്തില്‍ പൂര്‍ണമായും നശിച്ച ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന എട്ടു തൊഴിലാളികളെ മറ്റൊരു ബോട്ടില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും സംഭവസ്ഥലത്തെത്തി.
സമീപത്തെ കപ്പലില്‍ നിന്ന് തുറമുഖത്തേക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതർ മറൈന്‍ എന്‍ഫോഴ്സ്മെന്റില്‍ അറിയിക്കുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ ഷിബു കുമാര്‍, ഗാര്‍ഡ് ഫൈസല്‍, സീ ഗാര്‍ഡുമാരായ ജസ്റ്റിന്, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രക്ഷപ്പെട്ട തൊഴിലാളികളെ രാത്രിയോടെ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിച്ചു.
ബോട്ടിലുണ്ടായിരുന്ന വലയും മറ്റ് ഉപകരണങ്ങളും നഷ്ടമായതായി തൊഴിലാളികൾ പറഞ്ഞു.
മത്സ്യബന്ധന ബോട്ട് തീ പിടിച്ചു കടലിൽ മുങ്ങി
01:08 AM Aug 20, 2017 | Deepika.com