തിരുവനന്തപുരം: കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിച്ച അഞ്ച് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ (എഐടിയുസി) നേതൃത്വത്തിൽ കഴിഞ്ഞ 14ന് ചീഫ് ഓഫിസ് ഉപരോധിച്ചു സമരം നടത്തിയ ജീവനക്കാരെയാണു സസ്പെൻഡ് ചെയ്തത്.
യൂണിയൻ ജനറൽ സെക്രട്ടറിയും ചീഫ് ഓഫീസ് അസിസ്റ്റന്റ് സ്റ്റോർ കീപ്പറുമായ എം.ജി. രാഹുൽ, യൂണിയന്റെ സംസ്ഥാന ട്രഷറർ സി.എസ്. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിമാരായ കെ. മനോജ് കുമാർ, കെ. ഹരീഷ് ചന്ദ്രൻ, സിറ്റി യൂണിറ്റ് പ്രസിഡന്റ് സജി കേരളപുരം എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ചീഫ് ഓഫീസ് സമരത്തെത്തുടർന്ന് 14ന് അറസ്റ്റ് ചെയ്ത ഇവരെ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് 18നാണ് ജാമ്യത്തിൽ വിട്ടത്. 1960ലെ കേരള സിവിൽ സർവീസ് ചട്ടപ്രകാരം 48 മണിക്കൂറിലധികം പോലീസ് കസ്റ്റഡിയിലായാൽ സസ്പെൻഡ് ചെയ്യണമെന്ന ചട്ടം അനുസരിച്ചാണു നടപടി.
ചീഫ് ഓഫീസ് ഉപരോധം സംബന്ധിച്ചു വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ജീവനക്കാർ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതായി ഉത്തരവിലുണ്ട്. ഈ അഞ്ച് ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി പാസ്, തിരിച്ചറിയിൽ കാർഡ് എന്നിവ തരിച്ചു നൽകണമെന്നും വിജിലൻസ് ഡയറക്ടറുടെ ഉത്തരവിലുണ്ട്. കഴിഞ്ഞ രണ്ടിനു നടന്ന പണിമുടക്കിൽ പങ്കെടുത്ത 267 ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു നാലുമുതൽ ചീഫ് ഓഫിസിനു മുന്നിൽ അനിശ്ചിതകാല ഉപരോധം ആരംഭിച്ചത്. ഇതിനിടെയായിരുന്നു ഉപരോധത്തിനു നേതൃത്വം നൽകിയ ഈ അഞ്ചു ജീവനക്കാരെ അറസ്റ്റ് ചെയ്തത്.
ചീഫ് ഓഫീസ് ഉപരോധിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
01:08 AM Aug 20, 2017 | Deepika.com