മലപ്പുറം: മുൻമന്ത്രി ആര്യാടൻ മുഹമ്മദും ബിനാമികളും ചേർന്നു തനിക്കെതിരേ ദുഷ്പ്രചാരണവും വ്യക്തിഹത്യയും നടത്തുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നിലമ്പൂർ എംഎൽഎ പി.വി. അൻവർ. കോഴിക്കോട്-മലപ്പുറം അതിർത്തിയിൽ കക്കാടംപൊയിലിൽ താൻ നിർമിക്കുന്ന അമ്യൂസ്മെന്റ് പാർക്കിനെതിരേ നിയമസഭയിൽ പരാമർശമുണ്ടായത് ആര്യാടൻ മുഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വാർത്താസമ്മേളനത്തിൽ അൻവർ ആരോപിച്ചു.
പരാതിക്കാരനായ കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രൻ എന്ന വ്യക്തിക്കും കുടുംബത്തിനും തന്നോടുള്ള വ്യക്തിവിരോധവും അവരെ പിന്തുണക്കുന്ന ചില രാഷ്ട്രീയ ഇടപെടലുകളുമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. മുരുകേഷും അർധസഹോദരൻ പ്രഭാകരനും തമ്മിൽ പാട്ടക്കരിമ്പ് എന്ന സ്ഥലത്തുള്ള സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കം തീർക്കാൻ താൻ ഇടപെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് അൻവർ പറഞ്ഞു.
പ്രഭാകരന് അവകാശപ്പെട്ട സ്വത്ത് വിട്ടു നൽകണമെന്നു താൻ ആവശ്യപ്പെട്ടപ്പോൾ നരേന്ദ്രൻ അതിനു വിസമ്മതിക്കുകയും ഈ വിഷയത്തിൽ നിന്നു മാറിനിൽക്കാൻ തനിക്ക് അമ്പതു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തുവെന്ന് എംഎൽഎ പറഞ്ഞു. ഇതിനാലാണ് തന്റെ സ്വത്തിനെക്കുറിച്ചും ബിസിനസിനെക്കുറിച്ചും വിവരാവകാശ നിയമപ്രകാരം വിവരങ്ങളെടുത്ത് വ്യാജപരാതികൾ നൽകിയതെന്ന് അൻവർ ആരോപിച്ചു.
കക്കാടംപൊയിലിലെ അമ്യൂസ്മെന്റ് പാർക്ക് നിർമാണത്തിൽ ഒരിടത്തും നിയമലംഘനമില്ലെന്നും പാർക്ക് നിർമിക്കുന്നത് പരിസ്ഥിതിലോല പ്രദേശത്തല്ലെന്നും പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും അനുമതിയോടെയാണ് നിർമാണം തുടങ്ങിയതെന്നും അൻവർ പറഞ്ഞു. പാർക്കിനു സമീപം തടാകം നിർമിക്കുന്നതിനും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല.
ലൈസൻസ് എടുക്കാതെ നേരത്തെ നടത്തിയ ചില നിർമാണ പ്രവർത്തനങ്ങൾ പിന്നീട് പിഴയടച്ച് ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പാർക്കിന്റെ നിർമാണത്തിൽ നിയമലംഘനം നടത്തിയതായി അധികൃതർ കണ്ടെത്തിയാൽ നിർമാണം നിർത്തിവയ്ക്കാൻ ഒരുക്കമാണെന്നും അൻവർ അഭിപ്രായപ്പെട്ടു.
ആര്യാടൻ മുഹമ്മദിനെതിരേ പി.വി. അൻവർ എംഎൽഎ
12:46 AM Aug 20, 2017 | Deepika.com