പന്തളം: ബൈക്ക് മോഷണക്കേസിൽ റിമാൻഡിൽ കഴിയവേ പന്തളം പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ട രണ്ടു പ്രതികളെയും മധുരയിൽനിന്നു പോലീസ് പിടികൂടി. ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞി കിഴക്കേതിൽ സുരേഷ്(20), മലയാലപ്പുഴ ചേറായി ഷിബു ഭവനിൽ ഷിജു(20) എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ മധുരയിൽ ഒളിവിൽ കഴിയുന്പോൾ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോസംഘം ഇവരെ പിടികൂടുകയായിരുന്നു.
പന്തളം സ്റ്റേഷനിലെ ജൂണിയർ എസ്ഐ ആൻഡ്രിക് ഗ്രോമി, ഷാഡോ പോലീസ് അംഗങ്ങളായ അജി ശാമുവൽ, വിൽസണ്, സിവിൽ പോലീസ് ഓഫീസർ മോഹനൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ മലയാലപ്പുഴ സ്വദേശി ഷിജുവിന്റെ മധുരയിലുള്ള ബന്ധുവീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് അറിയുന്നത്. ഓഗസ്റ്റ് ഒന്പതിനു പുലർച്ചെ ഒന്നോടെയായിരുന്നു ഇരുവരും സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ടത്. ലോക്കപ്പിലായിരുന്ന ഇരുവരും ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെടുകയും ഇതിനായി പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ ലോക്കപ്പ് തുറക്കുന്നതിനിടയിൽ പോലീസുകാരനെ തള്ളി മാറ്റി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
പോലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അന്നു മുതൽ വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. സംഭവസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അജികുമാർ, സിവിൽ പോലീസ് ഓഫീസർ അനിൽ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന പ്രതികളെ പന്തളം സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണത്തിന്റെ അന്വേഷണത്തിനായി ഓഗസ്റ്റ് എട്ടിനാണു പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണത്തിനുശേഷം ഒന്പതിന് ഇവരെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണു പ്രതികൾ രക്ഷപ്പെട്ടത്. വിവിധ ജില്ലകളിലായി 14ഓളം ബൈക്ക് മോഷണക്കേസുകളിലെ പ്രതികളായിരുന്നു ഇരുവരും.
പന്തളം പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ട പ്രതികൾ മധുരയിൽ പിടിയിൽ
12:24 AM Aug 20, 2017 | Deepika.com