പാലാ: അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിൽപെട്ട നാലുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഏഴാച്ചേരി ചെറുവള്ളിൽ ജോവാൻ (22), എരുമേലി അകത്തറ മുഹമ്മദ് സലിം(38), ഇടുക്കി വണ്ടിപ്പെരിയാർ കിണറ്റിൻകര മജീദ് (56), മകൻ ഉമ്മർ (29) എന്നിവരാണു പിടിയിലായത്.
ഒന്നാം പ്രതി ജോവാൻ വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ രണ്ടാംപ്രതി സലിം മുഖേന കന്പത്തെത്തിച്ചു മജീദിന്റെയും മകൻ ഉമ്മറിന്റെയും സഹായത്തോടെ പണയപ്പെടുത്തുകയോ മറിച്ചുവിൽക്കുകയോ ആണ് പതിവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം പാലാ പിഴകിൽ നടന്ന കാർ മോഷണക്കേസിന്റെ അന്വേഷണമാണു പോലീസിനു പ്രതികളെ തിരിച്ചറിയാൻ സഹായകരമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധി വാഹനങ്ങൾ സംഘം മോഷ്ടിച്ചതായും പൊളിച്ചു വിറ്റതായും പോലീസ് പറഞ്ഞു.
സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തുമെന്നു പോലീസ് പറഞ്ഞു.
പാലാ ഡിവൈഎസ്പി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും രാമപുരം സർക്കിൾ ഇൻസ്പെക്ടർ ജോയി മാത്യു, സബ് ഇൻസ്പെക്ടർ മഞ്ജുദാസ്, സബ് ഇൻസ്പെക്ടർ എ. അനീഷ്, തോമസ് സേവ്യർ, പ്രശാന്ത്, ഷെറിൻ ജോസ്, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
വാഹനങ്ങൾ മോഷ്ടിച്ചു മറിച്ചുവിൽക്കുന്ന സംഘം പിടിയിൽ
12:23 AM Aug 20, 2017 | Deepika.com