രാജാക്കാട്: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്കു സമീപം ചൂണ്ടലിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. തിരുപ്പൂർ കുങ്കു മെയിൻ റോഡ് താമസക്കാരൻ ശിവകുമാറിന്റെ മകൻ കിരണ്‍രാജ്(19), തിരുച്ചിറപ്പിള്ളി വിരിവാക്കം ബാലകുമാറിന്റെ മകൻ ഷബിൽനാഥ് (21) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണു സംഭവം. കജനാപ്പാറ -തേനി റൂട്ടിലോടുന്ന ബസ് തമിഴ്നാട്ടിലേക്കു മടങ്ങുന്പോൾ ചൂണ്ടലിനു സമീപത്തെ കൊടുംവളവിൽ എതിരെവരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബൈക്കിനെയും യാത്രക്കാരെയും ബസ് കുറെ ദൂരം മുന്നോട്ടു വലിച്ചുകൊണ്ടുപോയി. ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബസിലുള്ളവരുംചേർന്നു ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഇതുവഴിവന്ന മറ്റൊരു വാഹനത്തിൽ കയറ്റി ശാന്തന്‍പാറയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു. തലയ്ക്കും നെഞ്ചിനുമാണ് ഇരുവർക്കും പരിക്കേറ്റത്.
ഇരുവാഹനങ്ങളുടെയും അമിത വേഗമാണ് അപകടകാരണമെന്നു പരിസരവാസികൾ പറഞ്ഞു. കൊടുംവളവിൽ എതിരെ വന്ന വാഹനം കാണാൻ കഴിയാത്തതും അപകടത്തിനു കാരണമായി. മൂന്നാർ സന്ദർശിക്കാനെത്തിയവരാണ് മരിച്ച കിരണ്‍രാജും ഷബിൽനാഥും. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
ബസും ബൈക്കും കൂട്ടിയിടിച്ചു യുവാക്കൾ മരിച്ചു
12:23 AM Aug 20, 2017 | Deepika.com