കരുവാരകുണ്ട്: ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേരെ കരുവാരകുണ്ട് പോലീസ് പിടികൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു പെരിന്തൽമണ്ണ ഡിവൈഎസ്പി എംപി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം കരുവാരകുണ്ട് എസ്ഐ പി. ജ്യോതീന്ദ്രകുമാറും സംഘവുമാണ് തുവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് കോഴിക്കോട് താമരശേരി സ്വദേശികളായ വടക്കേകുന്നത്ത് സാലിത് (40) കക്കുഴിയിൽ മുഹമ്മദ് മൻസൂർ (27) എന്നിവരെ അറസ്റ്റ് ചെയ്തത്.
തൊണ്ണൂറ്റി ഒമ്പതു ലക്ഷത്തി എഴുപത്തിനാലായിരം രൂപ ഇവരിൽ നിന്നു കണ്ടെടുത്തു. രണ്ടായിരം രൂപയുടെ നോട്ടുകൾ അമ്പതു കെട്ടുകളാക്കി ചെറിയ അറകളോടുകൂടി പ്രത്യേകം തയാറാക്കിയ തുണിയിൽ ദേഹത്തു വച്ചുകെട്ടിയാണ് നോട്ടുകൾ ഒളിപ്പിച്ചിരുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വിതരണം ചെയ്യാനുള്ളതായിരുന്നു പിടിച്ചെടുത്ത പണമെന്നും പോലീസ് പറഞ്ഞു. കേരളത്തിലേക്കു കുഴൽപ്പണമെത്തിക്കുന്ന വൻ മാഫിയാസംഘത്തെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.
എഎസ്ഐമാരായ പി. മോഹൻദാസ്, പി.കെ. അബ്ദുൾ സലാം, ഗിരീഷ് കുമാർ, എസ്പിഒമാരായ സെബാസ്റ്റ്യൻ, രാജേഷ്, രാമചന്ദ്രൻ, ജയപ്രകാശ്, സിപിഒമാരായ സൈലേഷ്കുമാർ, ജാബിർ, വിപിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഒരു കോടിയുടെ കുഴൽപ്പണം: രണ്ടു പേർ പിടിയിൽ
12:13 AM Aug 20, 2017 | Deepika.com