തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽനിന്നു ലഭിക്കുന്ന ചികിൽസ സംബന്ധിച്ച പരാതികളുണ്ടെങ്കിൽ അവ പരിഹരിക്കാൻ മെഡിക്കൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ശിപാർശ. സംസ്ഥാന തലത്തിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നതിനൊപ്പം ജില്ലാതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമതി തയാറാക്കിയ കരട് ആരോഗ്യ നയം നിർദ്ദേശിക്കുന്നു. രണ്ടാഴ്ചക്കകം റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചേക്കും.
ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുകയും റഫറൽ സംവിധാനം നടപ്പാക്കുകയും ചെയ്താൽ മാത്രമേ സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും തിരക്കു നിയന്ത്രിക്കാനാകൂ.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും ജില്ലാ ആശുപത്രികളെയും മെഡിക്കൽ കോളജുകളെയും ബന്ധിപ്പിച്ച് ആരോഗ്യ ശൃംഖല സൃഷ്ടിക്കണമെന്നും നയത്തിൽ ശിപാർശ ചെയ്യുന്നു. ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ 10 കിലോമീറ്റർ ഇടവിട്ടു സർക്കാർ- സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ട്രോമാകെയർ സംവിധാനം നടപ്പാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക ചികിത്സാ കേന്ദ്രങ്ങളാക്കി ഉയർത്തണം. ഇതിനായി പ്രത്യേക ഫണ്ട് വകയിരുത്തണം.
ജില്ലാ ആശുപത്രികളെയും മെഡിക്കൽ കോളജുകളെയും പൂർണമായി റഫറൽ ആശുപത്രികളാക്കി മാറ്റണം. കൂടുതൽ ജീവനക്കാരെ നിയമിക്കണം. രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും കൂടുതൽ പ്രാധാന്യം വേണം. ജീവിതശൈലീരോഗങ്ങൾ, കാലാവസ്ഥാവ്യതിയാന രോഗങ്ങൾ എന്നിവയ്ക്കായി പ്രത്യേക വിഭാഗം തുടങ്ങണമെന്നും നയം നിർദേശിക്കുന്നു.
ചികിത്സ പരാതി: ഓംബുഡ്സ്മാൻ രൂപീകരിക്കാൻ ശിപാർശ
12:13 AM Aug 20, 2017 | Deepika.com