കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി 22ലേക്കു മാറ്റി. ജാമ്യാപേക്ഷയിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്നു സർക്കാർ അഭിഭാഷകൻ ഇന്നലെ രാവിലെ കോടതിയിൽ ബോധിപ്പിച്ചതിനെത്തുടർന്നാണു ഹർജി മാറ്റിയത്.
കഴിഞ്ഞ മാസം പത്തിനാണ് ദിലീപ് അറസ്റ്റിലായത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇരു കോടതികളും തള്ളി. പിന്നീടു മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയെ വക്കാലത്ത് ഏൽപിച്ച ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പോലീസ് തലപ്പത്തെയും സിനിമാ മേഖലയിലെയും പല ഉന്നതർക്കെതിരേയും ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. ഇന്നലെ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സമയം വേണമെന്ന പ്രോസിക്യൂഷന്റെ അഭ്യർഥന പ്രകാരം കേസ് 22ലേക്കു മാറ്റി.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരായ കുറ്റപത്രം 90 ദിവസത്തിനുള്ളിൽത്തന്നെ സമർപ്പിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ദിലീപ് രണ്ടാം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. കേസിലെ നിർണായക തെളിവായ അതിക്രമദൃശ്യങ്ങൾ അടങ്ങിയ ഫോണ് പോലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല.
ദിലീപിന്റെ ജാമ്യാപേക്ഷ 22ലേക്കു മാറ്റി
02:48 AM Aug 19, 2017 | Deepika.com